KSDLIVENEWS

Real news for everyone

കെഎസ്ആർടിസി ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക്‌ മാറ്റാൻ ഉത്തരവിറങ്ങി; വിദ്യാർഥികളും അംഗപരിമിതരുമടക്കം ഇനി യാത്രാപാസിന് ദുരിതം നേരിടേണ്ടി വരും

SHARE THIS ON

കാസർകോട്: കെഎസ്ആർടിസി ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി. ഇതിനെതിരെ നേരത്തെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നെങ്കിലും അതൊന്നും വകവെക്കാതെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് നിലകളിലായി കൊമേഴ്സ്യൽ കം ഡിപോ കെട്ടിടമുള്ള സ്ഥലത്ത് നിന്നാണ് കാഞ്ഞങ്ങാട്ടെ സബ് ഡിപോയിലേക്ക് ഓഫീസ് മാറുക. ജില്ലാ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജില്ലാ ഓഫീസ് അന്തർ സംസ്ഥാന ടെർമിനൽ കൂടിയാണ്. മാത്രവുമല്ല ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്കും സൗകര്യപ്രദമായിരുന്നു കാസർകോട്ട് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ ഇവർക്കൊക്കെ ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വരും.

വിദ്യാർഥികളുടെ യാത്രാഇളവിനുള്ള കാർഡിന് അപേക്ഷ നൽകൽ, കാർഡ് സ്വീകരിക്കൽ, ജീവനക്കാരുടെ ഓഫീസ് സംബന്ധമായ കാര്യങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇനി ചെമ്മട്ടംവയലിലേക്ക് പോവേണ്ടി വരും. അംഗപരിമിതരും യാത്രാ പാസ് നേടുന്നതിന് കഷ്ടപ്പെടേണ്ടി വരും. കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയാണ് ചെമ്മട്ടം വയലിലെ സബ് ഡിപോ സ്ഥിതിചെയ്യുന്നതെന്നാണ് ഏറെ പ്രയാസകരം. പോക്കുവരവിന് ആവശ്യമായ ബസ് സൗകര്യം ഇവിടെക്കില്ല. കാസർകോട് നിന്ന് ചെമ്മട്ടംവയലിലേക്ക് നേരിട്ട് ബസ് സർവീസ് ഇല്ല. അതേസമയം ഈ പ്രദേശങ്ങളിലുള്ളവർക്ക് കാസർകോട് ജില്ലാ ഓഫീസിലേക്ക് വന്ന് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രശ്നം വരുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന അന്തർസംസ്ഥാന സർവീസുകളും കാസർകോട് ഡിപോയിൽ നിന്ന് ഏറെയുണ്ട്. ഇനി ഇവിടെ കാഷ് കൗണ്ടറും സർവീസ് ഓപറേറ്റിങ് സെന്ററും മാത്രമായി ഇനി ചുരുങ്ങും. ഓഫീസ് മാറുന്നതോടെ ബാക്കിയുള്ള മുറികൾ വാടകയ്ക്ക് കൊടുക്കാനാണ് തീരുമാനം. കെട്ടിടത്തിൽ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 66 കട മുറികളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!