പ്രഖ്യാപിക്കാന്‍പോകുന്നത് ഭരണത്തുടര്‍ച്ചയുടെ ബജറ്റ്; തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കയില്ല-തോമസ് ഐസക്

തിരുവനന്തപുരം: ഈ സർക്കാരിന് ഭരണതുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ എല്ലാവരുടേയും ഉപബോധ മനസ്സിൽ ഉറപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ച് വർഷം ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയുള്ള ബജറ്റായിരിക്കില്ല പ്രഖ്യാപിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങളുമുണ്ടാകില്ല. ഭരണത്തുടർച്ചയുടെ ബജറ്റാകുമിതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബി നടക്കുമെന്ന് ആരുംകരുതിയതല്ല. ആറായിരം കോടിയുടെ പദ്ധതി മാത്രമേ കിഫ്ബിയിൽ ഉദ്ഘാടനം ചെയ്തിട്ടുള്ളൂ. ഇനി അറുപതിനായിരം കിടക്കുകയാണ്. മൂന്ന നാല് വർഷം കൊണ്ട് ഇത് പൂർത്തിയാകുമ്പോൾ കേരളത്തിന്റെ ചിത്രം മാറുമെന്നും ഐസക് പറഞ്ഞു.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. അതിന് പരിഹാരം കാണാൻ പറ്റണം. ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കി. അഭ്യസ്തവിദ്യർക്ക് തൊഴിൽ ഉറപ്പാക്കുന്ന സമ്പൂർണ്ണ ബജറ്റാണ് തയ്യാറാക്കുന്നത്. കോവിഡാനന്തര കാലത്തെ സാധ്യതകളേയും മറ്റും അടയാളപ്പെടുത്ത ബജറ്റെന്ന് ഇതിനെ വിശേഷിപ്പിക്കാം.
തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകില്ല. പ്രതിപക്ഷം പുതിയ അജണ്ട കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

