പാലായി റെഗുലേറ്റർ കം ബ്രിജ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

നീലേശ്വരം ∙ കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമിച്ച പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. സംസ്ഥാനത്തെ ആദ്യ സർക്കാർ വിഭാവനം ചെയ്ത പദ്ധതി 64 വർഷത്തിനു ശേഷമാണ് യാഥാർഥ്യമായിരിക്കുന്നത്.മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ, ജനപ്രതിനിധികളായ ടി.വി.ശാന്ത, മാധവൻ മണിയറ, കെ.പി.വത്സലൻ, ടി.കെ.രവി, സി.വി.പ്രമീള, കൗൺസിലർമാരായ വി.വി.സതി, ടി.പി.ലത, വിവിധ രാഷ്ട്രീയ നേതാക്കൾ, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
നീലേശ്വരം മുനിസിപ്പാലിറ്റിയെയും കയ്യൂർ ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് കാര്യങ്കോട് പുഴയിൽ നബാർഡ് സഹായത്തോടു കൂടി നിർമിച്ച പദ്ധതിയാണിത്. കാര്യങ്കോട് പുഴയിൽ വേലിയേറ്റ സമയത്ത് പാലായി മുതൽ 18 കിലോമീറ്റർ മുകൾഭാഗം വരെ ഉപ്പു ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി യാഥാർത്ഥ്യമായതോടുകൂടി ഉപ്പുവെള്ളം തടയപ്പെടുകയും സമീപ പ്രദേശങ്ങളായ നീലേശ്വരം മുൻസിപ്പാലിറ്റി, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ 4866 ഹെക്ടർ കൃഷി ഭൂമിയിലും കുടിവെള്ള സ്രോതസ്സുകളിലും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും. റോഡ് ഗതാഗതത്തിനും ടൂറിസം വികസനത്തിനും പദ്ധതി ഉപകരിക്കും

