പ്രസവത്തോടെ അമ്മമാർ മരിക്കുന്നതിനുള്ള കാരണം കണ്ടെത്തിയ ഡോ. പി.എൻ. ആനന്ദലക്ഷ്മി ഇനിയില്ല

കൊച്ചി:ഇന്ത്യയിലെ അമ്മമാരുടെ ‘തലവര’ മാറ്റിയെഴുതുന്നതിന് നിമിത്തമായ ഡോ. പി.എൻ. ആനന്ദലക്ഷ്മി ഓർമയായി. ഇന്ത്യ മുഴുവൻ ആദരിക്കപ്പെടേണ്ട വ്യക്തിത്വം അവസാന നാളുകളിൽ മുളന്തുരുത്തിയിലെ റിട്ടയർമെന്റ് ഹോമിലായിരുന്നു. മാതൃമരണ നിരക്ക് ഗണ്യമായി കുറയാനിടയായത് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ഡോ. ആനന്ദലക്ഷ്മി തന്റെ യൗവനകാലത്ത് നടത്തിയ പഠനത്തിന്റെ ഫലമായിരുന്നു. ഇന്ത്യയിലെ ഒരുപാട് അമ്മമാർക്ക് ജീവന്റെ വഴിവിളക്കായ അമ്മയായിരുന്നു ഡോ. ആനന്ദലക്ഷ്മി.
തലശ്ശേരി പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും താഴത്തിടത്തിൽ നാരായണൻ നായരുടെയും മകളായ പി.എൻ. ആനന്ദലക്ഷ്മി ബിരുദമെടുത്തത് ബ്രണ്ണൻ കോളേജിൽനിന്നാണ്. കേരള സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്സി. അതിനുശേഷം അവിടെ നിന്നുതന്നെ ജനസംഖ്യാ ശാസ്ത്രത്തിലും എം.എസ്സി.
പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധത്തിന് ഡോ. കെ.സി.കെ.ഇ. രാജാ സ്വർണ മെഡൽ. രണ്ടു പ്രസവങ്ങൾക്കിടയിലെ ഇടവേളയും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടായിരുന്നു പഠനം. കുറഞ്ഞത് രണ്ട് വർഷത്തെയെങ്കിലും ഇടവേളയാണ് നല്ലതെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് പിന്നീട് ദേശീയ ആരോഗ്യ നയത്തിൽ വരെ വലിയ പ്രാധാന്യത്തോടെ സ്വീകരിച്ചത്.
തുടർപഠനത്തിന് 1972-ൽ ആനന്ദലക്ഷ്മി അനുജത്തി ചന്ദ്രലേഖയ്ക്കൊപ്പം ഡൽഹിയിലെത്തി. പ്രത്യുത്പാദന ജീവശാസ്ത്രവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. പിന്നെ എയിംസിൽ അധ്യാപികയായി. ആ ജോലിക്കിടെയായിരുന്നു ജീവിതത്തിലെ നിർണായക തിരിച്ചറിവുകൾ അവരെ തേടിയെത്തിയത്. പിഎച്ച്.ഡി. പഠനത്തിനായി 1985-90 കാലത്ത് സഫ്ദർജങ് ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടേണ്ടി വന്നു. സഫ്ദർജങ് ആശുപത്രിയിൽ അക്കാലത്ത് ചികിത്സ തേടിയെത്തിയിരുന്നത് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായിരുന്നു. പ്രസവ മുറിയിലേക്ക് പോകുന്ന അമ്മമാരിൽ നല്ലൊരു ശതമാനത്തെയും വെള്ളത്തുണിയിൽ പുതപ്പിച്ച് തിരിച്ചു കൊണ്ടുവന്നിരുന്നത് കാണാനിടയായി.
ഇതിന്റെ കാരണങ്ങൾ തേടാൻ ആനന്ദലക്ഷ്മി തീരുമാനിച്ചു. 1983 മുതൽ 1985 വരെയുള്ള മാതൃമരണ കണക്കുകൾ ശേഖരിച്ചു. മലയാളി നഴ്സുമാരുടെ സഹായത്തോടെയായിരുന്നു ഇത്. ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ജനസംഖ്യാ ശാസ്ത്രം എന്നിവയുടെ പശ്ചാത്തലം ആനന്ദലക്ഷ്മിക്കുണ്ടായിരുന്നത് വിവര വിശകലനത്തിന് ഗുണം ചെയ്തു. ഉയർന്ന മരണനിരക്കിനുള്ള കാരണങ്ങൾ കണ്ടെത്തി. മാതൃമരണ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിൽ ആദരിക്കപ്പെടുന്ന പഠനമാണ് ഇത്.
ആനന്ദലക്ഷ്മി പഠനത്തിനായി തയ്യാറാക്കിയ അമ്മമാർക്കുള്ള ചോദ്യാവലി പിന്നീട് ആരോഗ്യ പ്രവർത്തകർ വ്യാപകമായി ഉപയോഗിച്ചു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകി. ഇതിന്റെ ഫലമായി മാതൃമരണ നിരക്ക് ഗണ്യമായി കുറഞ്ഞു. വെല്ലൂരിലെ പ്രൊഫ. ബി.ജി. പ്രസാദ് പുരസ്കാരം, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ബഹുമതി തുടങ്ങിയവ ഡോ. ആനന്ദലക്ഷ്മിയെ തേടിയെത്തി.
തലശ്ശേരി പരേതരായ താഴത്തേടത്ത് നാരായണൻ നായരുടെയും പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് അസോസിയേറ്റ് പ്രൊഫസറായാണ് വിരമിച്ചത്. സഹോദരങ്ങൾ: പി.എൻ. ചന്ദ്രലേഖ, പരേതരായ പി.എൻ. രാധാകൃഷ്ണൻ, പി.എൻ. ഹരീന്ദ്രനാഥൻ

