കാനഡയിൽ കൊടുംമഞ്ഞില്‍ തണുത്ത് മരവിച്ച് മരിച്ച് വീണത് ഈ കുരുന്നുകളും കുടുംബവും

ടൊറന്റോ∙ യുഎസ്-കാനഡ അതിര്‍ത്തിക്കു സമീപം കനത്ത മഞ്ഞിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍(39), വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37), വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളാണ് ഇവർ. യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയുള്ള മാനിറ്റോബയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്തു മരവിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 19നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) കാനഡയിലെ എമേഴ്സണ്‍ നഗരത്തിനു സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്നുതന്നെ രേഖകളില്ലാത്ത രണ്ട് ഇന്ത്യന്‍ പൗരന്മാരെ വാഹനത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് യുഎസുകാരനായ സ്റ്റീവ് ഷാന്‍ഡ് എന്നയാളെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യന്‍ പൗരന്മാരെ യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു

