KSDLIVENEWS

Real news for everyone

പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം: സംസ്ഥാന സർക്കാറിന്റെ മൗനം കുറ്റകരമെന്ന് ചെന്നിത്തല

SHARE THIS ON

കണ്ണൂർ|  തലശേരി-മാഹി ബൈപ്പാസിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നതിൽ തങ്ങളുടെ ജാഗ്രതകുറവിനെ പറ്റി സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത് കുറ്റകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിന്റെ മുഖ്യ കാരണം ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന നിർമ്മാണത്തെ കറവപശുവായി കണക്കാക്കുന്ന ബി ജെ പിയുടെ അഴിമതിനയമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പ്രധാനമായി എടുത്തുപറഞ്ഞ തലശ്ശേരി – മാഹി ബൈപാസ്സിലെ പാലമാണ് നിലംപ്പൊത്തിയിരിക്കുന്നത്. നിയമസഭയിലെ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിൽ ബൈപാസ് നിർമ്മാണം പൂർണമായും തന്റെ ഭരണ നേട്ടമായിട്ടാണ് മുഖ്യമന്ത്രി കൊട്ടിഘോഷിച്ചത്. പാലം തകർന്നപ്പോൾ പദ്ധതിയുടെ അവകാശവാദത്തിൽ നിന്നും സംസ്ഥാനസർക്കാർ പിൻവലിയുന്ന കാഴ്ചയാണ് കാണുന്നത്-ചെന്നിത്തല പറഞ്ഞു.

സംഭവസ്ഥലം സന്ദർശിച്ചു പരിശോധിച്ചപ്പോൾ നിർമാണത്തിലെ സുരക്ഷാ അപാകത വ്യക്തമായി കണ്ടു. പാലത്തിന്റെ നിർമാണത്തിൽ പ്രഥമദൃഷ്ട്യാ അപാകതകൾ ദൃശ്യമാണെന്നും കമ്പികൾക്ക്‌ പകരം ഈർക്കിൽ ഉപയോഗിച്ച് നിർമ്മിച്ചപോലെയാണ് കണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കോൺക്രീറ്റ് ഇളകിവീണിരിക്കുന്നു.   ദേശീയ പാത അതോറിറ്റിയുടെയുടേയും കരാറുകാരന്റേയും മാത്രമല്ല, ഈ വിഷയത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ കൂടി വെളിച്ചത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ആളുകളുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന ഈ അഴിമതി കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ കേന്ദ്രവിജിലൻസിന്റെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടും. തൊഴിലാളികളും, മീൻപിടുത്തക്കാരും ഉണ്ടാകാറുള്ള പ്രദേശത്ത് ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയോട് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.  ബീമുകൾക്ക് കൊടുത്ത താങ്ങ് ഇളകിയതാണ് അപകടകാരണമെന്നും നിർമാണത്തിൽ അപാകതകളില്ലെന്നും പ്രൊജക്ട് ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസും ബി ജെ പിയും രംഗത്തുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!