നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ല

ന്യൂഡൽഹി: നേപ്പാൾ പ്രളയത്തിൽ മലയാളികളടക്കം 290 ഇന്ത്യക്കാരെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം. ചൈനീസ് വശത്ത് ഇരുനൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് നേപ്പാൾ അധികൃതരെ ബന്ധപ്പെട്ട് എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. 84പേരെ ഇതിനകം രക്ഷിച്ചു.
കൈലാസ മാനസസരോവർ തീർഥയാത്രയ്ക്കു പോയവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയുമെന്നാണ് അധികൃതർ പറയുന്നത്. കാണാതായ 288 ഇന്ത്യക്കാരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ത്രിശൂലി വൺ പവർ പ്രോജക്ടിന്റെ ഭാഗമായി ജോലിചെയ്തിരുന്ന 73 ഇന്ത്യക്കാർ ഇതിലുൾപ്പെടുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായും ത്രിശൂലി പ്രോജക്ട് സംഘവുമായും ബന്ധപ്പെട്ട് കാണാതായവരുടെ വിവരങ്ങൾ തേടുന്നുണ്ട്.
യു.പി.യിലെ നദികളിൽ ജാഗ്രത, മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി
നേപ്പാളിലെ മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവിടെനിന്ന് വെള്ളം ഒഴുകിയെത്തുന്ന യു.പി.യിലെ നദീതീരങ്ങളിൽ അതിജാഗ്രത പ്രഖ്യാപിച്ചു. നേപ്പാളുമായി അതിർത്തിപങ്കിടുന്ന യു.പി.യുടെ മഹാരാജാഗഞ്ച്, കുഷിനഗർ ജില്ലകളിലാണ് ജാഗ്രതാനിർദേശം. ഇവിടെ നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനൊപ്പം വെള്ളപ്പൊക്കമുണ്ടായാൽ മാറ്റിപ്പാർപ്പിക്കേണ്ട ഗ്രാമങ്ങളിലുള്ളവരുടെ കണക്കെടുപ്പും നടത്തി. പ്രളയസാഹചര്യം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതിനിടെ, മഹാരാജാഗഞ്ചിൽ ഗന്ദക്ക് നദിയിൽ ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. അതിർത്തികാവൽ സേനയായ എസ്.എസ്.ബി.യുടെ രക്ഷാദൗത്യസംഘമാണ് രണ്ട് സ്ത്രീകളടക്കമുള്ളവരുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനയച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ നേപ്പാളധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന് മഹാരാജാഗഞ്ച് ജില്ലാ ഭരണകൂടം അറിയിച്ചു.
തമിഴ്‌നാട്ടിൽനിന്ന് ട്രാവൽ ഏജൻസികൾ മുഖേന കൈലാസ മാനസസരോവർ യാത്രപോയ 37, 49 പേരടങ്ങുന്ന രണ്ട് വ്യത്യസ്ത സംഘങ്ങളെക്കുറിച്ചും വിവരമില്ല. ബംഗാളിൽനിന്നുപോയ 32 അംഗ സംഘവും കേരളത്തിൽനിന്നുപോയ 33 പേരുടെ സംഘവുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരടങ്ങുന്ന സംഘവും കാണാതായവരിൽ ഉൾപ്പെടുന്നു. മാനസസരോവർ യാത്രയ്ക്കുപോയ ഇരുനൂറോളം പേർ ടിബറ്റൻ വശത്ത് കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഭൂചലനമല്ല, കാരണം ഹിമപാതംതന്നെ
നേപ്പാളിലെ അപ്രതീക്ഷിത മിന്നൽപ്രളയത്തിന് കാരണം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ഇത് ഭൂകമ്പമല്ലെന്നും ഹിമാനിയുടെ തകർച്ചയാണെന്നും യു.എസ്. ജിയോളജിക്കൽ സർവേ വിഭാഗം വ്യക്തമാക്കി. ടിബറ്റ് അതിർത്തിയിലെ 5,200 മീറ്റർ ഉയരത്തിലുള്ള ഒരു പർവതത്തിൽനിന്ന് വലിയതോതിൽ ഹിമാനിയും പാറകളും ഇടിഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച പകൽ 8.37-ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 60 കിലോമീറ്റർ മാറി നേപ്പാൾ ടിബറ്റ് അതിർത്തിയിലുള്ള ലങ്ടാങ് ദേശീയോദ്യാനത്തിലാണ് കൂറ്റൻ ഹിമാനി പതിക്കുന്നത്.
ഇത് ഭോട്ടെ കോശിയുടെ പോഷകനദിയായ ലെൻഡേയിലെ ഒഴുക്കു തടസ്സപ്പെടുത്തുകയും തുടർന്ന് മണ്ണും ചെളിയുംകലർന്ന ശക്തമായ ജലപ്രവാഹം താഴ്‌വരകളിലേക്കു പതിക്കുകയുമായിരുന്നു. ഈ ഹിമപാതത്തിന്റെ ആഘാതംമൂലമാണ് ഭൂചലനമുണ്ടായത്. സിസ്മിക് തരംഗങ്ങളുടെ തീവ്രത 5.2 ആയി പുതുക്കിനിശ്ചയിച്ചതായും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

