കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് 3 പേര് കസ്റ്റഡിയിൽ, കാർ വാഷ് സെന്ററിൽ പരിശോധന

ഓയൂര്‍ (കൊല്ലം): ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ ശ്രീകാര്യം പോലീസിന്റെ കസ്റ്റഡിയിൽ. തിരുവനന്തപുരം ശ്രീകാര്യത്തുനിന്നാണ് ആദ്യത്തെ ആളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ശ്രീകണ്ഠേശ്വരത്തിന് സമീപത്തുള്ള കാർ വാഷിങ് സെന്റർ ഉടമ പ്രതീഷിനെയും മറ്റൊരാളെയുമാണ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാഡോ പോലീസ് അടക്കം എത്തിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. Advertisements തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള ആളെയാണ് ശ്രീകാര്യത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്റർ ഉടമയേയും മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇവർക്ക് കേസുമായി ഏതുതരത്തിലാണ് ബന്ധമെന്ന് വ്യക്തമല്ല. കാർ വാഷിങ് സെന്ററിൽ പോലീസ് റെയ്ഡ് നടത്തി. 7.5 ലക്ഷം രൂപയടങ്ങിയ ബാഗ്, രേഖകൾ തുടങ്ങിയവ ഇവിടെനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടുമല കാറ്റാടി റജിഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കുപറ്റി. രാത്രിയോടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് വിളി വന്നു. തുടർന്ന് അച്ഛനോട് സംസാരിച്ചപ്പോൾ 10 ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കാണാതായ കുട്ടിയേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്ട്രോള് റൂം നമ്പറായ 112-ല്‍ അറിയിക്കണം. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം

