പട്ടിക തയ്യാറാക്കിയുള്ള കൊലപാതകം കേരളത്തിൽ ഇതാദ്യം, ശ്രീനിവാസൻ വധക്കേസിൽ വൻ ഗൂഢാലോചന- പോലീസ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്ന് പോലീസ്. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തുന്നത് കേരളത്തിലെ ആദ്യ സംഭവമാണ്. ആദ്യം അറസ്റ്റ് ചെയ്ത നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പുതിയ വിവരങ്ങളുള്ളത്. മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ഗൂഢാലോചനയിൽ ഒരുപാട് പേർ ഉണ്ട്. നാൽപതോളം പേർ പ്രതികളായിട്ടുണ്ടാകാം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിലും ആയുധങ്ങൾ പ്രതികൾക്ക് നൽകുന്നതിലും സഹായിയായി പ്രവർത്തിച്ചു. ആയുധങ്ങൾ എത്തിച്ച് നൽകിയത് സഹദ് ആണ്. മുഹമ്മദ് റിസ്വാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശേഖരിച്ച് തെളിവുകൾ നശിപ്പിച്ചു എന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ആദ്യഘട്ടത്തിൽ, പതിനാറ് പ്രതികൾ ഉണ്ടാകുമെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്. എന്നാൽ പിന്നീട് പ്രതികളുടെ എണ്ണം 20 ഉണ്ടാകാമെന്നും ഇപ്പോൾ നാൽപതോളം പ്രതികൾ ഉണ്ടാകാമെന്നും പോലീസ് വ്യക്തമാക്കുന്നു. ബൈക്കിലെത്തിയ ആറ് പേരും കാറിലെത്തിയ നാല് പേരും കൂടാതെ മുപ്പതോളം പേർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ നിഗമനം.

