ഡോക്ടർമാരെന്ന് ചമഞ്ഞ് പെൺവാണിഭം, കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ പൊക്കി, ഇടനിലക്കാരും കസ്റ്റഡിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പോലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു.
കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാൾ സ്വദേശി മൗസ്മി ബിസ്വാൾ എന്നിവരും സംഘത്തിലുണ്ട്.
കാര്യവട്ടം മേനല്ലൂരിൽ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്കെടുത്തത്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയിൽ കഴക്കൂട്ടം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു.
ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. വാടകവീട്ടിൽനിന്ന് രണ്ട് കാറുകളും നിരവധി മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി

