വെനസ്വേലയിലെ ഇരട്ട ഭൂചലനം: അഞ്ചുദിവസം അവശിഷ്ടങ്ങൾക്കിടയിൽ; 21-കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞെ വെനസ്വേലയിൽനിന്ന് അതിജീവനത്തിന്റെ വാർത്തകളും. അഞ്ചുദിവസം മുൻപുണ്ടായ ഇരട്ട ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന് അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 106 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 21 വയസുകാരനെയാണ് രക്ഷപ്പെടുത്തിയത്.
എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുക്കെലെയാണ് എക്സ് വഴി ഇക്കാര്യം അറിയിച്ചത്. ഏറെ നേരത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 21 വയസ്സുകാരനെ ജീവനോടെ പുറത്തെടുത്തുവെന്ന് അദ്ദേഹം കുറിച്ചു. രക്ഷാദൗത്യത്തിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
വെനസ്വേല, മെക്സിക്കോ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തകർ സംയുക്തമായാണ് ദൗത്യം പൂർത്തിയാക്കിയത്. യുവാവ് വിദഗ്ധ ചികിത്സയിലാണെന്നും നയിബ് അറിയിച്ചു. കൂടുതൽ പേരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷയോടെ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സഹായത്തോടെയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. 68,000-ത്തിലധികം ആളുകളെ കാണാതായതായാണ് റിപ്പോർട്ടുകൾ.

