ദേശീയപാത അതോറിറ്റിയുടെ ആവശ്യം കലക്ടർ തള്ളി; സ്ഥലം നൽകിയവർക്ക് മുഴുവൻ തുകയും ലഭിക്കും

കാസർകോട് ∙ ദേശീയപാത 66ന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക കുറയ്ക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം കലക്ടർ തള്ളി. ഇതോടെ ഭൂമി വിട്ടു നൽകിയവർക്ക് ആശ്വാസമായി. ഭൂമിയുടെ നഷ്ടപരിഹാരത്തിന് അടിസ്ഥാനവില സെന്റിന് 5.58 ലക്ഷമായാണ് ആദ്യം നിശ്ചയിച്ചത്. എന്നാൽ ഇതു കൂടുതലാണെന്നു ചൂണ്ടിക്കാട്ടി ദേശീയപാതാ അതോറിറ്റി കലക്ടറെ സമീപിച്ചു. മുൻ കലക്ടർ സ്ഥലം വിട്ടു നൽകുന്നവരുടെ വാദങ്ങൾ കേൾക്കാതെ അടിസ്ഥാന വില സെന്റിന് 4.14 ലക്ഷമായി പുനർനിർണയിച്ചെന്നു പരാതിയുയർന്നു.
ഈ നടപടിക്കെതിരെ, സ്ഥലം വിട്ടു നൽകിയവർ ജില്ലാ കോടതിയിൽ പരാതി നൽകി. കാസർകോട് വില്ലേജിൽ 2013ൽ നിശ്ചയിച്ച നിരക്ക് കൂടുതലാണെന്ന വാദമാണു ദേശീയപാതാ അതോറിറ്റി ഉയർത്തിയത്. പ്രശ്നങ്ങൾ ഉണ്ടാകും മുൻപു തന്നെ ചിലർക്കു പഴയ തുക ലഭിച്ചിരുന്നു. വില പുനർനിർണയിച്ചപ്പോൾ മുൻപ് അധികമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നും ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടു.
ഈ വർഷം ഫെബ്രുവരിയിലാണ് ഏറ്റെടുത്ത ഭൂമിയുടെ അടിസ്ഥാന വിലയിൽ ആർബിട്രേറ്ററായ കലക്ടർ കുറവു വരുത്തിയത്. സ്ഥലത്തിനു വില കൂടിയ സാഹചര്യത്തിൽ വില കുറച്ചതിനു കാരണം മുൻ കലക്ടർ വ്യക്തമാക്കിയില്ലെന്നു സ്ഥലമുടമകൾ പറയുന്നു. അടുക്കത്ത്ബയൽ, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ വില്ലേജുകളിലും സമാനമായ പ്രശ്നങ്ങളുണ്ടായി.
തുടർന്നു നിലവിലെ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നേരിട്ട് പരാതികൾ വിലയിരുത്തി. പരാതിയുണ്ടായ വില്ലേജുകളിലെ ഭൂമിയുടെ അടിസ്ഥാന വില കുറവാണെന്ന നിഗമനത്തിലെത്തി. ഒരു മാസത്തിനകം ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവിറങ്ങുമെന്നാ

