കഫ് സിറപ്പ് കഴിച്ചുള്ള ഉസ്ബെക്കിസ്ഥാനിലെ മരണങ്ങൾ; എല്ലാ മരുന്നിന്റെയും ഉൽപ്പാദനം നിർത്തിവച്ച് കമ്പനി

നോയിഡ∙ ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച ഇന്ത്യൻ കമ്പനിയുടെ എല്ലാ മരുന്ന് ഉൽപ്പാദനവും നിർത്തിവച്ചു. ഉസ്ബെക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെ നോയിഡയിലെ മരുന്ന് പ്ലാന്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ), യുപി ഡ്രഗ് കൺട്രോൾ എന്നിവ പരിശോധന നടത്തി. സാംപിൾ ചണ്ഡിഗഡ് മരുന്നു പരിശോധനാ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.
യുപി ഡ്രഗ് കൺട്രോൾ വകുപ്പിന്റെ നിർദേശപ്രകാരമാണ് മാരിയോൺ ബയോടെക്കിന്റെ നോയിഡ പ്ലാന്റിലെ ഉൽപ്പാദനം നിർത്തിവച്ചത്. അർധരാത്രിയോടെയായിരുന്നു പ്ലാന്റിലെ ഇൻസ്പെക്‌ഷൻ അവസാനിച്ചത്. ഇൻസ്പെക്‌ഷനിൽനിന്നു കണ്ടെത്തിയ കാര്യങ്ങൾ വച്ച് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയേക്കുമെന്നാണ് വിവരം. അതിനുശേഷം സർക്കാർ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച അറിയിച്ചിരുന്നു.
എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

