അടിക്ക് തിരിച്ചടി; ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം

ടെഹ്റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ. പ്രതികാരമായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ റവല്യൂഷനറി ഗാർഡ്സ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റഖ് എന്നീ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയാണ് തങ്ങൾ മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് സ്ഥിരീകരിച്ചു. ലാർക് ദ്വീപിലെ യു.എസ് ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് നടത്തിയ ആക്രമണത്തിൽ നിരവധി ഇറാനിയൻ സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് കടൽ മൈനുകൾ വിന്യസിക്കാൻ ഇറാൻ സൈന്യം തയാറെടുക്കുന്നതായി അമേരിക്കൻ സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലാർക് ദ്വീപിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയത്. ജൂലൈ മാസത്തിന് ശേഷം ഇറാൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ സൈനിക ആക്രമണമാണിത്.
കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും ബോട്ടും ഉടനടി നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൈൻ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് സീറോ ടോളറൻസ് നയമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഏഴു മാസമായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷം ഈ പുതിയ ആക്രമണങ്ങളോടെ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഗോളതലത്തിൽ ആവശ്യമായ എണ്ണയുടെയും എൽ.എൻ.ജി-യുടെയും അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഈ മേഖലയിലെ കപ്പൽ ഗതാഗതത്തെയും ആഗോള സമ്പദ്വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തലുകൾ.

