യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ സ്വദേശിയും അറസ്റ്റിൽ

കാസർകോട്: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസർകോട് കാലിക്കടവ് ചന്തേര എം.ഡി.എം.എ കേസിൽ മുഖ്യ സൂത്രധാരന്മാരായ രണ്ടുപേർ കൂടി പിടിയിൽ. ഒരു ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ കണ്ണിയായ സ്ത്രീയുമാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഗുജറാത്ത് അഹ്മ്ദാബാദ് ലാംബ സ്വദേശിനി റിയാഖാൻ എന്ന സാത്തി ശൈഖ്, ഘാന സ്വദേശി വിക്ടർ ദസാബ എന്നവരാണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഗ്വാളിയാറിലെ ഒളിത്താവളത്തിൽ എത്തിയാണ് സാത്തി ശൈഖിനെ അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. വിക്ടർ ദസാബയെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്.
നേരത്തെ പിടിയിലായവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽനിന്നാണ് ഇവരുടെ അന്താരാഷ്ട്ര ബന്ധമടക്കം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ സ്വദേശിയും ഗുജറാത്ത് സ്വദേശനിയും പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ടീം ആണ് കേസ് അന്വേഷിക്കുന്നത്. എംഡിഎംഎയുമായി ആഗസ്‌ത് ഒമ്പതിനാണ് യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ, അബ്‌ദുൽസലാം, അബ്ബാസ് എന്നിവർ കാസർകോട് അറസ്‌റ്റിലായത്. ജില്ലയിലെ വിവിധ മേഖലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായിരുന്ന അമ്പലത്തറ വേളൂർ പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിനെ ഈ മാസം 19ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കൂട്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി മാഫിയ സംഘത്തിന്റെ പ്രധാന കണ്ണിയിലേക്ക് എത്താൻ കഴിഞ്ഞത്.

