നക്ഷത്ര കൊലക്കേസ്: കോടതിയില്‍ കുറ്റം നിഷേധിച്ച് അച്ഛൻ ശ്രീ മഹേഷ്, മടക്കത്തിനിടെ ട്രെയിനില്‍ നിന്ന് ചാടി മരണം

കൊല്ലം: നക്ഷത്ര കൊലക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് അച്ഛൻ ശ്രീമഹേഷ്. കോടതിയില്‍ കുറ്റപത്രം വായിച്ചപ്പോഴും പ്രതി നിസംഗനായി കുറ്റം നിഷേധിച്ചുവെന്നും ജയിലിലേക്ക് തിരികെ വരുന്നതിനിടയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
കേസില്‍ പ്രതിക്കെതിരെ മകളെ കൊലപ്പെടുത്തിയതിനുള്ള കൊലപാതകക്കുറ്റവും പ്രതിയുടെ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് വധശ്രമവും ആണ് ചുമത്തിയിരുന്നത്. ഇത് കോടതിയില്‍ പ്രതിയെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതി അത് നിഷേധിച്ചു. സാക്ഷി വിസ്താരം ജനുവരി 16 മുതല്‍ ആരംഭിക്കുവാൻ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തെ ജയിലിലേക്ക് മടങ്ങിയത്. മടക്കത്തിലാണ് പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മാവേലിക്കര സ്വദേശിയായ ശ്രീമഹേഷ് ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ചയ്ക്ക് 3 മണിയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മരിച്ചത്. കേസില്‍ അറസ്റ്റിലായ മഹേഷ് നേരത്തെയും ആത്മഹത്യക്ക്
ശ്രമിച്ചിരുന്നു. മകളെ കൊന്ന കുറ്റത്തിന് പിടിയിലായി ജയിലില്‍ കഴിയവെ ജൂണ്‍ എട്ടിന് മഹേഷ് കത്തി ഉപയോഗിച്ച് കഴുത്തിലേയും കൈയിലേയും ഞരമ്ബ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രീമഹേഷ് ദിവസങ്ങളോളം ഐസിയുവില്‍ ആയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് പ്രതി കഴുത്തിലെയും കൈയിലേയും ഞരമ്ബ് മുറിച്ചത്. തുടര്‍ന്ന് കടുത്ത നിരീക്ഷണത്തിലായിരുന്ന പ്രതി ഇന്ന് വിചാരണ കഴിഞ്ഞ് മടങ്ങവേ ട്രെയിനില്‍ നിന്ന് ചാടിയത്. മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പോയ പ്രതി കൂടെയുണ്ടായിരുന്ന രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരിയായ മകള്‍ നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് 38 കാരനായ ശ്രീമഹേഷ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതി ജീവനൊടുക്കുന്നത്. 497 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കൃത്യം നടന്ന 78 -ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ശ്രീമഹേഷിന് തന്റെ വിവാഹം നടക്കാത്തതില്‍
ഉണ്ടായ വൈരാഗ്യവും നിരാശയുമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വിവാഹ ആലോചന നിരസിച്ച വനിത പൊലീസ് കോണ്‍സ്റ്റബിളിനെ വകവരുത്തുവാനും ഇയാള്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു. അതേസമയം രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്ത ശ്രീമഹേഷിന്‍റെ ഭാര്യ വിദ്യയെ ഭര്‍ത്താവ് കെട്ടിത്തൂക്കിയതാണോ എന്ന ആരോപണവും അടുത്തിടെ ഉയര്‍ന്നിരുന്നു. കൊച്ചുമകളുടെ കൊലപാതകത്തിന് പിന്നാലെ വിദ്യയുടെ അച്ഛനും അമ്മയും മകളുടെ മരണത്തിന് പിന്നിലും ശ്രീമഹേഷ് ആകാമെന്ന സംശയം ആരോപിച്ചിരുന്നു.

