KSDLIVENEWS

Real news for everyone

വിദേശ നമ്പറിൽനിന്ന് വിഡിയോ കോൾ, അശ്ലീല ദൃശ്യങ്ങൾ: പ്രതിയുടെ ജോലി പോയി, പ്രതികരിച്ച് അരിത ബാബു

SHARE THIS ON

കോട്ടയം: തന്റെ മൊബൈൽ ഫോണിലേക്ക് വിദേശ നമ്പറിൽനിന്നു തുടർച്ചയായി വിഡിയോ കോളുകളും അശ്ലീല ദൃശ്യങ്ങളും അയച്ച കേസിൽ മലപ്പുറം സ്വദേശിയായ പ്രവാസി അറസ്റ്റിലായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. ആൺ, പെൺ വ്യത്യാസമില്ലാതെ, സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാവർക്കുമായാണ് പരാതി നൽകിയതും അതിൽ ഉറച്ചു നിന്നതുമെന്ന് അരിത ബാബു വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടുകയും പരാതി നൽകുകയും ചെയ്തതിനു പിന്നാലെ, ഒരുപാടു പേർ വിളിച്ച് സമാനമായ അനുഭവം നേരിട്ടതിനെക്കുറിച്ചും പ്രതികരിക്കാനാകാതെ പോയതിനെക്കുറിച്ചും തുറന്നുപറഞ്ഞതായി അരിത വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഏലാട്ട് പറമ്പിൽ വീട്ടിൽ ഷമീറിനെ (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന പ്രതിയെ ഈ സംഭവത്തെത്തുടർന്ന് കമ്പനി ജോലിയിൽനിന്നു പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ സിപിഎമ്മുകാരനാണ് എന്നാണ് മലപ്പുറത്തെ പാർട്ടി അനുഭാവികളിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും, ഇങ്ങനെ ചെയ്തതിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും അരിത അരിത ബാബു  മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ചു. പലർക്കും അനുഭവമുണ്ട്, ഈ പരാതി പ്രചോദനം ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് ആളുകൾ ഇത്തരമൊരു സാഹചര്യം നേരിടുന്നുണ്ട്. അതിൽ ആൺ, പെൺ വ്യത്യാസമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പെൺകുട്ടികൾക്ക് മെസേജ് അയയ്ക്കുന്നതും വിഡിയോ കോൾ വിളിച്ച് റെക്കോർഡ് ചെയ്ത് ആ ദൃശ്യങ്ങൾ വച്ച് ബ്ലാക്‌മെയിൽ ചെയ്യുന്നതുമെല്ലാം ഒരുപാടു സംഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലുമൊക്കെ ഈ പരാതിയും കേസും പ്രചോദനമായേക്കാം. ഇതിനൊന്നും ഒറ്റയടിക്കു മാറ്റം വരുമെന്നല്ല. കൃത്യമായ ശിക്ഷ ഉറപ്പാക്കിയാൽ മാറ്റം വരുമെന്ന് പ്രതീക്ഷയുണ്ട്. ഒരാളുടെ നമ്പർ സംഘടിപ്പിച്ചു തുടർച്ചയായി വിളിക്കുകയും അശ്ലീല മെസേജുകൾ അയയ്ക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കണം എന്നുള്ളതുകൊണ്ടാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷവും ഇതുപോലെ ഒരു സംഭവമുണ്ടായപ്പോൾ പരാതി കൊടുത്തിരുന്നു. പക്ഷേ, അതിൽ കൃത്യമായ നടപടിയൊന്നുമില്ലാതെ കേസ് എങ്ങും എത്താതെ പോയി. ഇത്തവണ അതു സംഭവിക്കരുതെന്നു കരുതിയാണ് പിന്നാലെ നിൽക്കുന്നത്∙ ഒപ്പം നിന്നത് ഇൻകാസ് പ്രവർത്തകർ ഈ കേസിൽ ഇൻകാസ് പ്രവർത്തകർക്കാണ് നന്ദി പറയേണ്ടത്. ഞാൻ ഇത്തരമൊരു പോസ്റ്റ് ഇട്ടപ്പോൾത്തന്നെ അവർ വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നക്കാരനെ കണ്ടെത്തി. അയാൾ ജോലി ചെയ്യുന്ന സ്ഥലം കണ്ടെത്തി അവിടെ ചെന്നാണ് അവർ കണ്ടത്. അവിടെവച്ച് എന്നെ വിളിച്ചിരുന്നു. . അരിത ബാബു ഈ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടുന്നതിനു മുൻപ് ഞാൻ ഫെയ്സ്ബുക്കിലാണ് പോസ്റ്റ് ഇട്ടത്. ഗൾഫ് നമ്പരായതിനാൽ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനായിരുന്നു അത്. ഇൻകാസ് പ്രവർത്തകർ അപ്പോൾത്തന്നെ പ്രതികരിച്ചു. ഒരു ദിവസം വൈകിട്ടാണ് ഇതെല്ലാം സംഭവിച്ചത്. പിറ്റേന്ന് കായംകുളം ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നൽകി. അവർ കൃത്യമായിത്തന്നെ പരാതി അന്വേഷിച്ച് പ്രതിയെ നാലു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തു. ഈ സംഭവം അറിഞ്ഞ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ വിളിച്ചിരുന്നു. എനിക്കൊരു പ്രതിസന്ധി വന്നപ്പോൾ അവരെല്ലാം വിളിച്ച് ഒപ്പമുണ്ടെന്നു പറഞ്ഞു. ∙ ഇതെല്ലാം വേറെ പെൺകുട്ടിക്ക് അയച്ചത് ഞാൻ ഈ പരാതിക്കു പിന്നിൽ ഉറച്ചു നിൽക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇൻകാസ് പ്രവർത്തകർ അയാളെക്കൊണ്ട് ഒരു വിഡിയോ ചെയ്യിച്ചു. ഈ പ്രശ്നങ്ങളുടെ പേരിൽ എന്നോടു മാപ്പു പറയുന്ന വിഡിയോയാണ്. പ്രൊഫൈലിൽ ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടപ്പോൾ വിഡിയോ കോൾ ചെയ്തതാണെന്നാണ് അയാൾ അതിൽ പറയുന്നത്.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു അതിനു ശേഷം, എന്നെ മനസ്സിലായപ്പോൾ മറ്റൊരു നമ്പറിൽനിന്ന് അയാൾ മെസേജ് അയച്ചിരുന്നു. എന്നോടു ക്ഷമ ചോദിച്ച ശേഷം അയാൾ പറയുന്നത്, അത് എന്നെ ഉദ്ദേശിച്ച് അയച്ച മെസേജ് അല്ല എന്നാണ്. മറ്റൊരു പെൺകുട്ടിക്ക് അയച്ചതാണത്രെ. ഏതു പെൺകുട്ടിക്ക് അയച്ചതാണെങ്കിലും അതിൽ പ്രശ്നമില്ലേ? ആ പെൺകുട്ടിക്ക് ചിലപ്പോൾ ഇതുപോലെ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. ∙ ഒരുപാടു പെൺകുട്ടികൾ വിളിച്ചു ഞാൻ ഇത്തരമൊരു പോസ്റ്റ് ഇട്ടപ്പോൾത്തന്നെ ഒരുപാടു പെൺകുട്ടികൾ എനിക്ക് മെസേജ് അയയ്ക്കുകയും വിളിക്കുകയും ചെയ്തു. നിങ്ങളെങ്കിലും പ്രതികരിച്ചു കണ്ടതിൽ സന്തോഷം എന്നാണ് അവരെല്ലാം പറയുന്നത്. അവർക്കെല്ലാം ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, പരാതിയുമായി പോയാൽ എന്താകും എന്നൊന്നും ഉറപ്പില്ലാത്തതുകൊണ്ട് മിണ്ടിയില്ലെന്നാണ് അവർ പറഞ്ഞത്. അന്ന് ഈ പ്രതിയെ കാണാൻ ചെന്ന ഇൻകാസ് പ്രവർത്തകർ അയാളുടെ ഫോൺ പരിശോധിച്ചിരുന്നു. അതിലുള്ള കാര്യങ്ങൾ അത്ര സുഖകരമല്ല എന്നാണ് അവർ പറഞ്ഞത്. എങ്കിലും നമ്മൾ നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങാൻ തീരുമാനിച്ചതിനാൽ വേറൊന്നും ചെയ്തില്ല. സംഭവം അറിഞ്ഞശേഷം അന്നുതന്നെ കമ്പനി അയാളെ പിരിച്ചുവിട്ടിരുന്നു. അന്നു രാത്രിയോടെ അയാളെ നാട്ടിലെത്തിക്കുകയും ചെയ്തു. ∙ സംഭവത്തിനു പിന്നിൽ രാഷ്ട്രീയം? ഇതിനു പിന്നിൽ രാഷ്ട്രീയം ഉള്ളതായി തോന്നുന്നില്ല. പക്ഷേ, ഈ സംഭവം അറിഞ്ഞ ശേഷം മലപ്പുറത്തുനിന്ന് വിളിച്ച സുഹൃത്തുക്കളും പ്രവർത്തകരും പറഞ്ഞത് ഇയാൾ സിപിഎമ്മുകാരനാണ് എന്നാണ്. പക്ഷേ, ഇയാൾ ഇങ്ങനെ ചെയ്തതിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. ∙ പുതിയ ഫോണാണ്, അത് ഹാജരാക്കണം ഈ കേസിൽ ഞാൻ നേരിടുന്ന ഒരു പ്രതിസന്ധി, എന്റെ ഫോൺ ഇനി പൊലീസിനു മുന്നിൽ ഹാജരാക്കണം എന്നതാണ്. അയാൾ മെസേജ് അയച്ചതിനും വിളിച്ചതിനും ഉള്ള തെളിവ് എന്റെ ഫോണാണല്ലോ. ഇതാണെങ്കിൽ ഞാൻ അടുത്തിടെ വാങ്ങിയതാണ്. ഇഎംഐ ഉള്ളതാണ്. ആകെ ആറു തവണത്തെ അടവു മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഈ ഫോൺ പൊലീസിനു കൈമാറിയാൽ അത് എന്നത്തേക്കു തിരിച്ചുകിട്ടും എന്ന് അവർക്കു പോലും അറിയില്ല. എന്തായാലും പരാതിയുമായി ഇറങ്ങിയ സ്ഥിതിക്ക് ഈ ഫോൺ ഇന്നു തന്നെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!