ഇടുക്കിയിൽ ദമ്പതികൾ വെട്ടേറ്റു മരിച്ചു, ഭാര്യയെ കണ്ടെത്തിയത് കട്ടിലിനടിയിൽ; മകൻ ഒളിവിൽ

മൂലമറ്റം ∙ ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കൽ കുമാരൻ (70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനെ ദുരൂഹ സാഹര്യത്തിൽ കാണാതായി. മാതാപിതാക്കളെ ആക്രമിച്ച ഇയാൾ ഒളിവിലാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാനരെയും തങ്കമ്മയെയും വെട്ടേറ്റ നിലയിൽ കണ്ടത്. കുമാരൻ മരിച്ച നിലയിലായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുറിവു ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ചു തന്നെ മരണപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ 11 മണിയോടെയാണ് ദമ്പതികൾ വെട്ടേറ്റ വിവരം പുറംലോകം അറിയുന്നത്. ഇരുവരും തൊഴിലുറപ്പ് ജോലിക്കുപോകുന്നവരാണ്. ബുധനാഴ്ച ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് വീട്ടിലെത്തിയ ബന്ധുവാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഉടൻ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. അദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.

