KSDLIVENEWS

Real news for everyone

ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി; മണിപ്പുര്‍ ചര്‍ച്ചയായില്ല, മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് മോദിയുടെ ഉറപ്പ്‌

SHARE THIS ON

ന്യൂഡൽഹി ∙ ക്രിസ്മസ് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതമേലധ്യക്ഷൻമാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. രണ്ട് ബസുകളിലായി അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത്. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള വ്യവസായികളും വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോർജും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 

ക്രൈസ്തവര്‍ രാജ്യത്തിനു നല്‍കുന്ന നിസ്തുല സേവനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണു ശ്രമം. തുടര്‍വികസനങ്ങള്‍ക്ക് ക്രൈസ്തവ സഭയുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും മോദി പറഞ്ഞു. വിരുന്ന് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പുര്‍ വിഷയമോ മറ്റു രാഷ്ട്രീയ കാര്യങ്ങളോ ചര്‍ച്ചയായില്ലെന്നും അവര്‍ അറിയിച്ചു.

കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തു. അനിൽ ആന്റണിയും ടോം വടക്കനും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിരുന്നിനെത്തിയിരുന്നു. ‌ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ക്ഷണം കിട്ടിയതിൽ സന്തോഷമുണ്ടെന്നുമാണ് വിരുന്നിനെത്തിയവരുടെ ആദ്യ പ്രതികരണം. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!