KSDLIVENEWS

Real news for everyone

റോഹിംഗ്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി; 500-ലധികം പേർ മരിച്ചതായി സംശയം

SHARE THIS ON

മ്യാൻമാർ: മ്യാൻമർ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു. അപകടത്തിൽ 500-ലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. മ്യാൻമറിലെ രാഖൈൻ തീരത്തുനിന്നും ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽനിന്നു യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടതെന്നാണ്‌ വിവരം. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിൽ ഒന്നാണിതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ജീവഹാനിയിൽ തങ്ങൾ ‘ഗുരുതരമായ ആശങ്ക’ രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM), ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറും (UNHCR) അറിയിച്ചു. ജൂലൈ ആദ്യവാരം നടന്ന  ദാരുണമായ അപകടത്തിൽപെട്ട ബോട്ടുകളിൽ ഉണ്ടായിരുന്നവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

കനത്ത കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ്‌ വിവരം. പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ പുറപ്പെട്ടത്. അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും യാത്രക്കാരിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. ഏകദേശം 250 പേരുമായി യാത്ര തിരിച്ച ഒരു ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെതന്നെ നഷ്ടപ്പെട്ടു.

മറ്റൊന്ന് ഏകദേശം 280 യാത്രക്കാരുമായി ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാഡി തീരത്ത് മറിഞ്ഞതായാണ് കരുതപ്പെടുന്നത്. മൺസൂൺ സാഹചര്യങ്ങൾ ബംഗാൾ ഉൾക്കടലിലെ യാത്രയെ കൂടുതൽ അപകടകരമാക്കുന്നതിനാൽ റോഹിംഗ്യകൾ അപൂർവമായി മാത്രം സമുദ്രയാത്രകൾ നടത്തുന്ന സമയത്താണ് ഈ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കവും യാത്രയെ കൂടുതൽ അപകടത്തിലാക്കിയിരിക്കാമെന്ന് യുഎൻ ഏജൻസികൾ നിരീക്ഷിച്ചു.

മ്യാൻമറിലെ പീഡനങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന അഭയാർത്ഥികൾ കഠിനമായ വെല്ലുവിളികളാണ്‌ നേരിടുന്നത്. സൈനിക അടിച്ചമർത്തലിൽനിന്ന് പലായനം ചെയ്ത ഏകദേശം 1.2 ദശലക്ഷം രാജ്യമില്ലാത്ത റോഹിംഗ്യകൾ ബംഗ്ലാദേശിലെ തിരക്കേറിയ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മ്യാൻമറിൽ തുടരുന്നവർ സഞ്ചാര സ്വാതന്ത്ര്യത്തിനും അടിസ്ഥാന സേവനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നു, പലരും തടങ്കൽ പാളയങ്ങളിൽ കഴിയാൻ നിർബന്ധിതരാകുന്നു.

ബംഗാൾ ഉൾക്കടലിലെയും ആൻഡമാൻ കടലിലെയും ഈ റൂട്ട് കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളും ഗർഭിണികളും ഉൾപ്പെടെ ആയിരക്കണക്കിന് റോഹിംഗ്യകളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. UNHCR-ന്റെ കണക്കനുസരിച്ച്, 2025-ൽ 6,500-ലധികം റോഹിംഗ്യകൾ അപകടകരമായ സമുദ്രയാത്രകൾക്ക് ശ്രമിച്ചിട്ടുണ്ട്. ഇതിൽ 900-ഓളം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു. ഇത് അത്തരം യാത്രകളുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വർഷമായി രേഖപ്പെടുത്തപ്പെട്ടു. ലോകത്തിലെ പ്രധാന അഭയാർത്ഥി സമുദ്രയാത്രകളിൽ ഏറ്റവും കൂടുതൽ മരണനിരക്ക് ഇപ്പോൾ ഈ റൂട്ടിലാണെന്ന് ഏജൻസി പറയുന്നു.

error: Content is protected !!