KSDLIVENEWS

Real news for everyone

ഖത്തറില്‍ തടവിലുള്ള മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി

SHARE THIS ON

ന്യൂഡല്‍ഹി: ഖത്തറില്‍ തടവിൽ കഴിയുന്ന മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. അപ്പീല്‍ കോടതി തീരുമാനമെടുത്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചവെന്നാണ് റിപ്പോർട്ട്.

കോടതി ഉത്തരവ് പുറത്തുവിടാത്തതിനാൽ എത്ര കാലമാണ് ജയിൽ ശിക്ഷ എന്ന് വ്യക്തമായിട്ടില്ല. . ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2022ൽ ഖത്തർ തടവിലാക്കിയത്. പൂർണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്. 

ഖത്തറിലെ ഇന്ത്യൻ അംബാസിഡർ തടവിലാക്കിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ കോടതി വാദംകേട്ടു. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചര്‍ച്ചചെയ്തിരുന്നു. 

കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നതാണ് 8 പേർക്കും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഖത്തർ സ്വദേശിയായ ഖാമിസ് അൽ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!