KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ; പത്തോളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സ്‌കൂള്‍, കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

SHARE THIS ON

ചെന്നൈ: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടിൽ വ്യാപകമായി അതിശക്തമായ മഴ. പത്തോളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിനച്ചിരിക്കാതെ പെയ്‌ത ശക്തമായ മഴ നഗരങ്ങളിൽ വെള്ളക്കെട്ടിനും അതുവഴി വൻ ഗതാഗത കുരുക്കിനും ഇടയാക്കി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയെ തുടർന്ന് കൂടല്ലൂർ, വില്ലുപുറം, മയിലാട്ടുതുറ, നാഗപട്ടണം,വെല്ലൂർ, റാണിപേട്ട്,തിരുവണ്ണാമലൈ,തിരുവാളൂർ, കള്ളക്കുറിച്ചി,ചെങ്കൽപേട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചു.അതേസമയം നാഗപട്ടണം ജില്ലയിലെ തിരുക്കുവലൈ,വേദാരണ്യം താലൂക്കുകളിൽ അവധി ബാധകമല്ല.തമിഴ്‌നാടിന് പുറമേ പുതുച്ചേരിയിലും വിവിധയിടങ്ങളിൽ മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് തമിഴ്‌നാട്ടിൽ ശക്തമായ മഴ ലഭിച്ചത്. തമിഴ്‌നാടിന് പുറമേ കേരളത്തിലും വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ട്.സംസ്ഥാനത്ത് വരുന്ന മൂന്നുമണിക്കൂറിൽ കാസർകോട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!