ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

മ്യൂണിക്ക്: ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ആന്റൺ ബെക്കൻബോവർ (78) അന്തരിച്ചു. ജർമൻ വാർത്താ ഏജൻസിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോർട്ട് ചെയ്തത്. കളിക്കാരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരിൽ ഒരാളായിരുന്നു ബെക്കൻബോവർ. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാൻസിന്റെ ദിദിയർ ദെഷാംപ്സ് എന്നിവരാണ് മറ്റുള്ളവർ.
പശ്ചിമ ജർമനിക്കായി 104 മത്സരങ്ങൾ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയിൽ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വർഷത്തിനു ശേഷം 1990-ൽ ജർമനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു.
1970-കളുടെ മധ്യത്തിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം യൂറോപ്യൻ കപ്പ് ഹാട്രിക്ക് ഉൾപ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി. ഡെർ കൈസർ (ചക്രവർത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കൻബോവറാണ് ആധുനിക ഫുട്ബോളിലെ സ്വീപ്പർ (ലിബറോ) എന്ന പൊസിഷൻ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ബാലൺദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളിൽ ഒരാളാണ്.
രണ്ടു തവണ യൂറോപ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജർമനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരിൽ തന്നെ.
ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വർഷങ്ങളിൽ ബയേണിനൊപ്പം തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തിട്ടു. പിന്നീട് ബയേണിന്റെ പരിശീലകനായും പ്രസിഡന്റായും സേവനമനുഷ്ടിച്ചു

