KSDLIVENEWS

Real news for everyone

ആദൂരില്‍ ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളും മൂന്ന് കുട്ടികളും അറസ്റ്റില്‍; ബൈക്കുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് കഷണങ്ങളാക്കിയ നിലയില്‍

SHARE THIS ON

ആദൂര്‍: ആദൂര്‍ സി.എ നഗറില്‍ ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടനീര്‍ മുണ്ടോള്‍മൂലയിലെ നിതിന്‍(18), പൊവ്വല്‍ മുജീബ് മന്‍സിലിലെ ഷെരീഫ്(19), പൊവ്വല്‍ ലക്ഷം വീട്ടിലെ അബ്ദുല്‍ലത്തീഫ്(36) എന്നിവരെയും മൂന്ന് കുട്ടികളെയുമാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ കോടതിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലും ഹാജരാക്കും. ആദൂര്‍ സി.എ നഗറിലെ സുജിത്കുമാറിന്റെ കെ.എല്‍ 14 എന്‍ 4964 നമ്പര്‍ യൂണികോണ്‍ ബൈക്കും ആദൂര്‍ റഹ്‌മത്ത് നഗര്‍ ബദ്രിയ മന്‍സിലിലെ ബി.എ സുഹൈലിന്റെ കെ.എല്‍ 60 എച്ച് 2469 യമഹ എഫ്സെഡ് ബൈക്കും കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ജനുവരി ഏഴിന് രാത്രിക്കും എട്ടിന് പുലര്‍ച്ചെക്കും ഇടയിലാണ് രണ്ട് ബൈക്കുകളും മോഷ്ടിച്ചത്. സുജിത് കുമാറിന്റെ ബൈക്ക് സി.എ നഗറിലെ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. സുഹൈലിന്റെ ബൈക്ക് സി.എ നഗറില്‍ പള്ളിക്ക് മുന്നിലാണ് നിര്‍ത്തിയിട്ടിരുന്നത്. രണ്ട് പേരുടെയും പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. നിതിനും മൂന്ന് കുട്ടികളും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷെരീഫും അബ്ദുല്‍ലത്തീഫും ഇവരില്‍ നിന്ന് ബൈക്കുകള്‍ വാങ്ങുകയായിരുന്നു. രണ്ടുപേര്‍ക്കും പൊവ്വലില്‍ ആക്രിക്കടയുണ്ട്. ഈ ആക്രിക്കടയിലാണ് ബൈക്കുകള്‍ വില്‍പ്പന നടത്തിയത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന ബൈക്ക് മോഷണങ്ങളുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ മുള്ളേരിയയിലെ വില്ലേജ് ഓഫീസ് ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നതും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് കവര്‍ന്നതും നിതിന്റെ നേതൃത്വത്തിലാണെന്ന് പൊലീസിനോട് സമ്മതിച്ചതായി സൂചനയുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ വാങ്ങുന്നവരെന്ന നിലയില്‍ ഷെരീഫിനെയും അബ്ദുല്‍ലത്തീഫിനെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ എത്തിച്ച് പൊളിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്.
മോഷണം പോയ ബൈക്കുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത് കഷണങ്ങളാക്കിയ നിലയില്‍. ആദൂര്‍ സി.എ നഗറിലെ വെല്‍ഡിംഗ് കടയുടമയായ സുജിത്കുമാറിന്റെയും വിദ്യാര്‍ത്ഥിയായ സുഹൈലിന്റെയും ബൈക്കുകളാണ് ആക്രിക്കടയില്‍ വെട്ടിപ്പൊളിച്ച നിലയില്‍ ഇന്നലെ പൊലീസ് കണ്ടെത്തിയത്. ഈ കേസില്‍ മൂന്ന് കുട്ടികളടക്കം ആറുപ്രതികളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നിതിന്‍ കുട്ടികളുടെ സഹായത്തോടെ രണ്ട് ബൈക്കുകളും ആക്രിക്കടയില്‍ തൂക്കി വില്‍ക്കുകയായിരുന്നു. ആക്രിക്കടക്കാരായ രണ്ടുപേരും കേസില്‍ പ്രതികളാണ്. ഇവരാണ് ബൈക്കുകള്‍ കഷണങ്ങളാക്കിയത്. ഏറെ ആഗ്രഹിച്ച് വാങ്ങിയ തങ്ങളുടെ ബൈക്ക് വെട്ടിപ്പൊളിച്ചത് സുജിത്കുമാറിനെയും സുഹൈലിനെയും സങ്കടത്തിലാഴ്ത്തി. കാസര്‍കോട്ടെ അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ സുഹൈല്‍ ബസിലാണ് സ്ഥിരമായി യാത്ര ചെയ്യാറുള്ളത്. വീട്ടില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക് ഏറെ നടക്കാനുള്ളതുകൊണ്ടാണ് ബൈക്ക് ഉപയോഗിക്കുന്നത്. മോഷണം പോയ ബൈക്ക് വെട്ടിപ്പൊളിച്ചതോടെ സുഹൈല്‍ യാത്രക്ക് ഏറെ ബുദ്ധിമുട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!