ജാർഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളില്‍ വെടിവയ്പ്പ്: രണ്ട് സഹപ്രവര്‍ത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു

ജാർഖണ്ഡിലെ ഗോഡ്ഡയിലുള്ള സർക്കാർ സ്കൂളില്‍ വെടിവെപ്പ്. അധ്യാപകൻ്റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ 11 മണിയോടെ റാഞ്ചിയില്‍ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിലാണ് സംഭവം നടന്നത്. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് ബാക്കിയുള്ളവർ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പ്രവൃത്തി ദിവസമായതിനാല്‍ സ്കൂളില്‍ കുട്ടികളും ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി ലൈബ്രറിയുടെ വാതില്‍ തകർത്ത് അകത്തുകയറി. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുജാതയുമായി രവി അടുപ്പത്തിലായിരുന്നു. എന്നാല്‍ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്.

