വീട്ടമ്മയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചയാളുടെ വിവരംനല്കിയില്ല;വാട്സാപ്പ് പ്രതിനിധി ഹാജരാകാന്‍ കോടതി

തിരുവനന്തപുരം: അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചയാളിന്റെ പേരു വെളിപ്പെടുത്താൻ തയ്യാറാവാത്തതിനാൽ വാട്സാപ്പിന്റെ ഇന്ത്യൻ പ്രതിനിധി നേരിട്ട് കോടതിയിൽ ഹാജരാകണണെന്ന് നിർദേശം. വാട്സാപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയോടാണ് അടുത്ത മാസം ഏഴിന് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീലചിത്രങ്ങൾ വാട്സാപ്പിൽ ആദ്യം പോസ്റ്റുചെയ്തയാളിന്റെ വിവരങ്ങൾ സൈബർ പോലീസ് ചോദിച്ചിരുന്നു. ഇതു നൽകാൻ തയ്യാറാവാത്തതിനെ തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ്ജിന്റെ ഉത്തരവ്.പോലീസ് ആവശ്യപ്പെട്ട ഈ വിവരം വ്യക്തിയുടെ സ്വകാര്യതയായതിനാൽ നൽകാൻ പറ്റില്ലെന്ന നിലപാടാണ് വാട്സാപ്പ് അധികൃതർ സ്വീകരിച്ചത്. പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരമാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ ആവശ്യപ്പെട്ടത്. വാട്സാപ്പ് അധികൃതരോട് വിവരങ്ങൾ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു. പോലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി, വിവരങ്ങൾ ലഭ്യമാക്കാൻ വാട്സാപ്പ് അധികൃതർക്കു നിർദേശം നൽകി. കോടതി നിർദേശം വാട്സാപ്പ് അധികൃതർ അവഗണിച്ചതിനെ തുടർന്നാണ് അവരുടെ ഇന്ത്യൻ പ്രതിനിധിയോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്. നേരത്തേ ഫെയ്സ് ബുക്കിനെതിരേയും ഇത്തരം നിർദേശം കോടതി നൽകിയെങ്കിലും ഫെയ്സ് ബുക്ക് പ്രതിനിധികൾ ആരും ഇതുവരെയും കോടതിയിൽ ഹാജരായില്ല. കോടതി നിർദേശം അവഗണിച്ച ഫെയ്സ് ബുക്ക് പ്രതിനിധിക്കെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സൈബർ പോലീസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്

