KSDLIVENEWS

Real news for everyone

കേരള-ഗൾഫ് കപ്പൽ സർവീസ്; അപേക്ഷ ക്ഷണിച്ചു, 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

SHARE THIS ON

ദുബായ്: പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി അപേക്ഷ ഒാൺലൈനായും അല്ലാതെയും സമർപ്പിച്ചിരിക്കണമെന്നാണ് അറിയിപ്പ്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലൗഡ് ചെയ്തെടുക്കാം. ഇതുസംബന്ധമായി കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെങ്കിൽ ചീഫ് എക്സി.ഒാഫിസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ,  9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ ഇ മെയിലിലോ(kmb.kerala@gmail.com) ബന്ധപ്പെടാം.

∙സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും ഗുണകരം
ഗൾഫിൽ നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനക്കൂലി ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ അത് സാധാരണക്കാരായ പ്രവാസികൾക്ക് കുറച്ചൊന്നുമല്ല സഹായകമാകുക. കപ്പൽ സർവീസ് സംബന്ധമായി ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മാസങ്ങൾക്ക് മുൻപ് ലോക്സഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യ, നോർക്ക റൂട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവുയമായി നടത്തിയ വെര്‍ച്വൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിരുന്നു.  കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക എന്നായിരുന്നു അറിയിച്ചത്. 

ദുബായ്–കേരള സർവീസ് നടത്താൻ നേരത്തെ കണ്ടുവച്ചിരുന്ന യാത്രാ കപ്പൽ

അതേസമയം, മാസങ്ങൾക്ക് മുൻപേ ഷാർജ ഇന്ത്യൻ അസോസിയേഷൻ കപ്പൽ സർവീസിനായി പ്രയത്നിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യത്തിൽ പുതിയ വഴിത്തിരിവുണ്ടാവുകയും ചെയ്തു. എന്നാൽ, അഡ്വ.വൈ.എ.റഹീം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതോടെ ഇതേക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കേരള മാരിടൈം ബോർഡ് അപേക്ഷ ക്ഷണിച്ചത്. നിസാർ തളങ്കര, ശ്രീപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഇക്കാര്യത്തിൽ താത്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷ.

∙പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്, 200 കിലോ ലഗേജ്
വൻതുക വിമാന ടിക്കറ്റിന് നൽകാനില്ലാത്ത പ്രവാസി മലയാളികൾക്ക് അക്ഷരാർഥത്തിൽ ഏറെ സന്തോഷം പകരുന്നതായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ അന്ന് പങ്കുവച്ച വിവരം. പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്, 200 കിലോ  ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം എന്നിവയാണ് കപ്പൽ യാത്രാ വിശേഷങ്ങൾ. ആദ്യം പരീക്ഷണ സർവീസ് നടത്താനാണ് തീരുമാനമെന്നും ഇത് വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനാണ് പദ്ധതിയെന്നും നേരത്തെ ഇതിന് നേതൃത്വം നൽകിയ അഡ്വ.വൈ.എ.റഹീം വ്യക്തമാക്കിയിരുന്നു. ബേപ്പൂർ /കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാ പഠനം നടത്താൻ  മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രത്തിനും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ.ചാക്കുണ്ണി അപേക്ഷ സമർപ്പിച്ചിരുന്നു.

ദുബായ്–കേരള സർവീസ് നടത്താൻ നേരത്തെ കണ്ടുവച്ചിരുന്ന യാത്രാ കപ്പൽ.

ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം

എല്ലാ സൗകര്യങ്ങളുമുള്ള കപ്പലായിരിക്കും യാത്രാ സർവീസിന് ഉപയോഗിക്കുക. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയിൽ നിർമാണം പൂര്‍ത്തിയായി, പിന്നീട് അവർ വേണ്ടെന്ന് വച്ച കപ്പലാണ് ദുബായ്–കേരള സർവീസിന്  നേരത്തെ കണ്ടുവച്ചിരുന്നത്. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാവുന്ന കപ്പലാണിത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്.  കപ്പൽ സർവീസ് ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

∙മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുന്നിട്ടിറങ്ങണം

ഈ ആവേശകരമായ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ചർച്ചകൾ നടത്തി. പ്രധാന പങ്കാളികൾക്കിടയിൽ ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചകളിലൂടെ സമവായത്തിലുമെത്തിച്ചേർന്നു. ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേരുകയുമുണ്ടായി

ദുബായ്–കേരള സർവീസ് നടത്താൻ നേരത്തെ കണ്ടുവച്ചിരുന്ന യാത്രാ കപ്പൽ.

പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കു യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന്  മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചിരുന്നു. ഇതിനായുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായും അന്ന് അദ്ദേഹം വ്യക്തമാക്കി. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. 

വളരെ വർഷങ്ങൾക്ക് മുൻപ് യുഎഇയിൽ നിന്ന് കേരളത്തിലേക്കു കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അതിന് ദീർഘായുസ്സുണ്ടായിരുന്നില്ല. പുതിയ കപ്പൽ സർവീസിനെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സര്‍വീസ് യാഥാർഥ്യമായാൽ വിമാന കമ്പനികളുടെ കൊള്ളയടിക്കലിൽ നിന്ന് എല്ലാവർക്കും രക്ഷപ്പെടാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!