KSDLIVENEWS

Real news for everyone

ബൈക്കിൽ ലിഫ്റ്റ് നല്‍കി, തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ ചവിട്ടിപ്പിടിച്ച് കൊന്നു; കൊടുംക്രിമിനൽ

SHARE THIS ON

പേരാമ്പ്ര: വാളൂരില്‍ കുറുങ്കുടിമീത്തല്‍ അനു (അംബിക-26) തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം മോഷണത്തിനിടെ നടത്തിയ ക്രൂരമായ കൊലപാതകമെന്ന് വ്യക്തമായി. സംഭവത്തില്‍ അന്തസ്സംസ്ഥാന കുറ്റവാളി മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (48) പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തു.

കൊണ്ടോട്ടിയില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി കോളനി റോഡിലെ ചുണ്ടക്കാട് അബൂബക്കറിനെയും (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. റൂറല്‍ എസ്.പി. അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതിയെ അറസ്റ്റുചെയ്യാനായി. വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണവും ബലാത്സംഗവുമടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുജീബ് റഹ്‌മാന്‍. അവസാനകേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊലപാതകം നടത്തിയത്. അന്തസ്സംസ്ഥാന വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ സഹായിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണം കവരുന്നത് മുജീബിന്റെ സ്ഥിരംരീതിയാണ്. കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം. സുനില്‍കുമാറിനെ ജനല്‍ച്ചില്ലുകൊണ്ട് കൈയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്കില്‍ ലിഫ്റ്റ് നല്‍കി; കൊലപ്പെടുത്തി

11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. ഇരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്.

ഇതിനായി നടക്കുന്നതിനിടയില്‍ ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്. അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.

യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അനു ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന നാട്ടുകാരിയുടെ മൊഴിയും പ്രധാനമായി.

കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം െബെക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം അബൂബക്കര്‍മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!