കാസര്‍കോട് ബേക്കലിൽ ഇരുമ്പ്‍ വടി കൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു

കാസർകോട്: ബേക്കലില്‍ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കരയിലെ പഴയ ആഞ്ജനേയ ടാക്കീസിൻ്റെ പിറകില്‍ കൊട്ടയാട്ട് ഹൗസില്‍ അപ്പുക്കുഞ്ഞി (65) ആണ് മരിച്ചത്.
അപ്പുക്കുഞ്ഞിയുടെ മൂത്തമകൻ പി.ടി. പ്രമോദിനെ (37) ബേക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പുക്കുഞ്ഞിക്ക് ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ച ഇരുമ്ബുവടികൊണ്ട് പ്രമോദ്, അപ്പുക്കുഞ്ഞിയെ മർദിച്ചിരുന്നു. സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പോലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് വീട്ടിലെത്തിയെങ്കിലും ആ സമയത്ത് പ്രമോദ് അവിടെനിന്ന് മാറിനില്‍ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീണ്ടും വീട്ടിലെത്തിയ പ്രമോദ്, അപ്പുക്കുഞ്ഞിയെ അക്രമിക്കുകയായിരുന്നു. നേരത്തേ മർദിച്ച അതേ ഇരുമ്ബുവടി കൊണ്ടാണ് കൃത്യം നടത്തിയത്. ഭാര്യ സുജാത. മറ്റ് മക്കള്‍ അജിത്ത്, റീത്ത, റീന. മരുമക്കള്‍ പ്രവിത, ജിതിൻ, മധു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

