റിയാസ് മൗലവി വധക്കേസ്: അപ്പീല്‍ നല്‍കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: കാസർകോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നേരത്തേ വിധിക്കെതിരെ തുടർനടപടി സ്വീകരിക്കാൻ അഡ്വക്കറ്റ് ജനറലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. വിധിക്കെതിരെ പ്രതിപക്ഷത്തില്‍നിന്നടക്കം വ്യാപക വിമർശനങ്ങളാണ് സർക്കാറിനെതിരെയും പൊലീസിനുനേരെയും ഉയർന്നത്. കാസർകോട് ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ചയാണ് കാസർകോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെ വിട്ടത്. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചത്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും വൻ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമർശിച്ചിരുന്നു. പ്രതികള്‍ക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിനു മുമ്ബ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമർശിച്ചിരുന്നു

