അന്തിമ വോട്ടര്‍ പട്ടികയായി; സംസ്ഥാനത്ത് വോട്ട്‌ചെയ്യാന്‍ 2.77കോടി പേര്‍, കൂടുതല്‍ വോട്ടുകൾ തൃശ്ശൂരിൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2.77 കോടി (2,77,49,159) വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് 6.49 ലക്ഷം (6,49,833) വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.
പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394
ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.
സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്.
ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍- 367.
സ്ത്രീ പുരുഷ അനുപാതം 1,000: 1,068.
കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884)
കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930)
കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132)
കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം(94)
ആകെ പ്രവാസി വോട്ടര്‍മാര്‍ – 89,839
പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793)
80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്
അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷ്യല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബി.എല്‍.ഒമാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ജനുവരി 22-ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജില്ലകളില്‍ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം:
തിരുവനന്തപുരം- 14,30,531
ആറ്റിങ്ങല്‍- 13,96,807
കൊല്ലം- 13,26,648
പത്തനംതിട്ട-14,29,700
മാവേലിക്കര-13,31,880
ആലപ്പുഴ-14,00,083
കോട്ടയം-12,54,823
ഇടുക്കി-12,50,157
എറണാകുളം-13,24,047
ചാലക്കുടി-13,10,529
തൃശൂര്‍-14,83,055
ആലത്തൂര്‍-13,37,496
പാലക്കാട്-13,98,143
പൊന്നാനി-14,70,804
മലപ്പുറം-14,79,921
കോഴിക്കോട്-14,29,631
വയനാട്-14,62,423
വടകര-14,21,883
കണ്ണൂര്‍-13,58,368
കാസര്‍കോട്-14,52,230

