KSDLIVENEWS

Real news for everyone

മറുനാടന്‍ തൊഴിലാളിയുടെ മരണം: ആള്‍ക്കൂട്ട കൊലപാതകമെന്ന് പ്രാഥമിക നിഗമനം, 10 പേര്‍ അറസ്റ്റില്‍

SHARE THIS ON

(എറണാകുളം): വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണെന്ന നിഗമനത്തിൽ പോലീസ്. തലയ്ക്കും നെഞ്ചിനും ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ വാളകത്തെ പ്രദേശവാസികളായ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം ആറുപേരെയും മരണം സ്ഥിരീകരിച്ചതോടെ ബാക്കി നാല് പേരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പിടികൂടുമ്പോൾ അശോകിന്റെ കൈകളിൽ മുറിവുണ്ടായി ചോര ഒഴുകുന്നുണ്ടായിരുന്നു. ഈ മുറുവുകൾ എങ്ങനെ ഉണ്ടായി എന്നതടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അശോകിനൊപ്പം ജോലി ചെയ്തിരുന്ന പെൺസുഹൃത്തിനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാളകത്ത് വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. വാളകം കവലക്ക് സമീപം രണ്ട് സ്ത്രീകൾ വാടക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികിൽ കെട്ടിയിട്ടു. വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് അശോകിനെ ആശുപത്രിയിൽ കൊണ്ടുപോയത്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചയോടെ മരിച്ചു. വാടകക്ക് താമസിക്കുന്ന സ്ത്രീകളിലൊരാളും കൊല്ലപ്പെട്ട അശോക് ദാസും സുഹൃത്തുക്കളാണ്. വാടക വീട്ടിലെത്തിയ ഇയാൾ മദ്യപിച്ചതായും കൈകളിൽ ചോരയുമായി റോഡിലെത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും പറയുന്നു. രാമമംഗലം സ്വദേശിനികളാണ് വീട് വാടകക്കെടുത്തിരിക്കുന്നതെന്നും കൊല്ലപ്പെട്ട അശോക്ദാസിനെതിരെ ഇവർ പരാതിയൊന്നും നല്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!