വേനലവധിക്ക് ക്ലാസുകള്‍ക്ക് വിലക്ക്; ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദേശം. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്. വില്‍സണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയർസെക്കന്ററി, വൊക്കേഷണല്‍ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണല്‍ ഓഫീസർക്കും ഐ.സി.എസ്.ഇ ചെയർമാനും കമ്മീഷൻ നിർദ്ദേശം നല്‍കി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകള്‍ നടത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശം നല്‍കി.