KSDLIVENEWS

Real news for everyone

സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

SHARE THIS ON

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ്. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഹുല്‍ ഗാന്ധിയെ റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയെ അമേഠിയിലും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

2019-ലേതിന് സമാനമായി രാഹുല്‍ ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പോകുകയാണ്. നിലവില്‍ വയനാട്ടിലെ സിറ്റിങ് എംപിയായ രാഹുല്‍ ഇത്തവണയും ഇവിടെനിന്ന് ജനവിധി തേടിയിരുന്നു. 2019-ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. സ്മൃതി ഇറാനിക്കെതിരെ ഇത്തവണ നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പംപുലര്‍ത്തുന്ന കിഷോരിലാല്‍ ശര്‍മയെ ആണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും രാഹുലിനെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മേയ് 20-ന് പോളിങ് നടക്കുന്ന റായ്ബറേലിയിലും അമേഠിയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. റായബറേലിയില്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിഷോരി ലാല്‍ ശര്‍മ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണ്. അമേഠിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെയും പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. രാഹുലിന്റെ ഇരട്ട സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ കോണ്‍ഗ്രസിന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നത്. 2019-ല്‍ സോണിയയോട് പരാജയപ്പെട്ട ദിനേശ് പ്രതാപ് സിങിനെ തന്നെയാണ് ബിജെപി റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!