കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

കാസർകോട് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലെന്ന് സൂചന.
സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച് വ്യാപകമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. മുൻപും പീടന കേസില്‍ പ്രതിയായ യുവാവാണ് കസ്റ്റഡിയിലായിരിക്കുന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരമുള്ള വ്യക്തിയാണ് പ്രതിയെന്ന് കുട്ടി ഇന്നലെ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലുമായി വ്യാപക പരിശോധനയാണ് നടന്നത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയേയും കുടുംബത്തേയും അറിയാവുന്നായാളാകാം പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി, ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു. ആഭരണങ്ങള്‍ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയല്‍വാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്.

