രണ്ടക്കമില്ലാത്ത അഞ്ച് കളികള്‍, ഏഴ് ഇന്നിങ്‌സില്‍ 75 റണ്‍സ്; ഇംഗ്ലണ്ടിനെതിരേയും നിരാശപ്പെടുത്തി കോലി

ഗയാന: ടി20 ലോകകപ്പിൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ വിരാട് കോലി. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിൽ ഒൻപത് റൺസ് മാത്രമാണ് കോലിക്ക് നേടാനായത്. ഒൻപത് പന്തുകൾ നേരിട്ട കോലിയുടെ ഇന്നിങ്സിൽ ഒരു സിക്സുണ്ട്. ഇംഗ്ലണ്ട് പേസ് താരം റീസ ടോപ്ലിയുടെ പന്ത് മിഡ് വിക്കറ്റിലൂടെ പറത്താനുള്ള കോലിയുടെ ശ്രമം പരാജയപ്പെട്ടു. പന്ത് ലെഗ് സ്റ്റമ്പിൽ പതിച്ച് കോലി പുറത്ത്.
ഐ.സി.സി. നോക്കൗട്ട് മത്സരങ്ങളിൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന കോലി, ഇതാദ്യമായി നിറം മങ്ങി മടങ്ങി. ടി20 ലോകകപ്പിൽ കോലി കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അർധ സെഞ്ചുറി തികച്ചിട്ടുണ്ട്. 2014 സെമി ഫൈനലിൽ പുറത്താവാതെ 72 റൺസ്, ഫൈനലിൽ 77 റൺസ്, 2016 സെമി ഫൈനലിൽ പുറത്താവാതെ 89 റൺസ്, 2022 സെമി ഫൈനലിൽ 50 റൺസ് എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. പക്ഷേ, ഗയാനയിൽ നടന്ന മത്സരത്തിൽ ഈ ചരിത്രത്തിന്റെ ആവർത്തനം സംഭവിച്ചില്ല.
ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കോലി, തൊട്ടു പിന്നാലെയുള്ള ലോകകപ്പിൽ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. ഏഴ് കളികളിൽനിന്ന് 75 റൺസ് മാത്രമാണ് ഓപ്പണറുടെ സമ്പാദ്യം. ഇതിൽതന്നെ അഞ്ച് കളികളിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. ബംഗ്ലാദേശിനെതിരേ നേടിയ 28 പന്തിൽ 37 റൺസാണ് ഉയർന്ന സ്കോർ. യു.എസ്.എ., ഓസ്ട്രേലിയ ടീമുകൾക്കെതിരേ ഡക്കാവുകയും ചെയ്തു. അയർലൻഡിനെതിരേ 1, പാകിസ്താനെതിരേ 4, അഫ്ഗാനിസ്താനെതിരേ 24 എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ

