കാസർകോട്ടെ റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം

കാസർകോട്: റെയിൽവേ വികസനത്തിന്റെയും യാത്രക്കാരോടുള്ള ക്ഷേമത്തിന്റെ വിഷയത്തിൽ ജില്ലയോടു കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും ഇതവസാനിപ്പിച്ച് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
ഷൊർണൂർ–കണ്ണൂർ പാസഞ്ചേഴസ് ട്രെയിൻ മംഗളൂരു, അല്ലെങ്കിൽ മഞ്ചേശ്വരം വരെ നീട്ടണമെന്നു പ്രസിഡന്റ് ആർ. പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. റെയിൽവേയുടെ തീരുമാനം തിരുത്താൻ എംപിമാരുടെ നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിക്കാനും കാസർകോട് റെയിൽവേ സ്റ്റേഷൻ, പാലക്കാട് ഡിവിഷൻ ഓഫിസ്, ചെന്നൈ ജനറൽ മാനേജർ ഓഫിസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.
കണ്ണൂരിൽ അവസാനിപ്പിക്കുന്ന എല്ലാ ട്രെയിനുകളും മംഗളൂരുവിലേക്കു നീട്ടുക, കുമ്പള സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തുക, അന്ത്യോദയ എക്സ്പ്രസിന്റെ വെട്ടിക്കുറച്ച കോച്ചുകൾ പുനഃസ്ഥാപിച്ച് ദിവസേന ഓടിക്കുക, കൂടുതൽ മെമു ട്രെയിനുകവ് കോഴിക്കോട്-മംഗളൂരു പാതയിൽ ഓടിക്കുക, പരശുരാം എക്സ്പ്രസ്സ് 16.15 ന് തന്നെ കോഴിക്കോട് നിന്നു സർവീസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.നാസർ ചെർക്കളം, ടി.കൃഷ്ണൻ, ഉസ്മാൻ കടവത്ത്, ടി.ഇ.അൻവർ, സെഡ്.എ.മൊഗ്രാൽ, ഷംസീർ പെരിയ, കെ.ആനന്ദൻ ,ടി.ഷറഫുദ്ദീൻ, അബ്ദുൽ നയീം, ഗോപിനാഥൻ മുതിരക്കാൽ, മനോജ് നീലേശ്വരം, എം.എം.മുനീർ, നിസാർ പെർവാഡ് എന്നിവർ പ്രസംഗിച്ചു.

