KSDLIVENEWS

Real news for everyone

കര്‍ണാടക മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ നടപടി; മംഗളൂരുവില്‍ ബസിന് നേരെ കല്ലേറ്

SHARE THIS ON

മംഗളൂരു: മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി തിങ്കളാഴ്ച കർണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങി.

ജില്ല, താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രതിഷേധം അരങ്ങേറി.


മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ബംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തില്‍നിന്ന്

ബംഗളൂരുവില്‍ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിമാരും എം.എല്‍.എമാരുമടക്കമുള്ളവർ അണിനിരന്നു. ഗവർണറെ പരിഹസിച്ചുള്ള പ്ലക്കാർഡുകളും കട്ടൗട്ടുകളുമായായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മുഴുവൻ മന്ത്രിമാരും എം.എല്‍.എമാരും കോണ്‍ഗ്രസ് പാർട്ടിയും മുഖ്യമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. താനല്ല രാജിവെക്കേണ്ടത്, ഗവർണറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഹുബ്ബള്ളി- ധാർവാഡ്, വിജയപുര, കലബുറഗി, റായ്ച്ചൂർ, തുമകൂരു, മൈസൂരു എന്നിവിടങ്ങളിലും വൻ പ്രതിഷേധം അരങ്ങേറി.


മംഗളൂരുവില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ ചില്ലുകള്‍ തകർന്ന ബസ്

മംഗളൂരുവില്‍ അക്രമാസക്തരായ പ്രതിഷേധക്കാർ നടത്തിയ കല്ലേറില്‍ ലാല്‍ബാഗില്‍ സ്വകാര്യ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഏതാനും യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കേറ്റു.

ടയറുകള്‍ കത്തിച്ചുള്ള പ്രതിഷേധം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബി.ജെ.പി ഭരിക്കുന്ന മംഗളൂരു കോർപറേഷൻ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ബസിന് കല്ലെറിഞ്ഞത്. ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എല്‍.സി, ഐവൻ ഡിസൂസ എം.എല്‍.സി, അശോക് കുമാർ റൈ എം.എല്‍.എ, മുൻ മന്ത്രി ബി. രമാനാഥ റൈ, പ്രകാശ് റതോഡ് എന്നിവർ നേതൃത്വം നല്‍കി.

ഉഡുപ്പിയില്‍ അജർക്കാട് ഡി.സി.സി ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ റാലി ബ്രഹ്മഗിരി ഓസ്കാർ ഫെർണാണ്ടസ് സർക്കിളില്‍ സമാപിച്ചു. കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷൻ വിനയകുമാർ സൊറകെ, ദിനേശ് കിണി, കിഷൻ ഹെഗ്ഡെ, മഞ്ചുനാഥ ഭണ്ഡാരി എം.എല്‍.സി, ഗോപാല്‍ പൂജാരി എന്നിവർ നേതൃത്വം നല്‍കി. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസുകാർ ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഐവൻ ഡിസൂസ എം.എല്‍.സിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി, ബി.ജെ.പി എം.എല്‍.എമാരായ വേദവ്യാസ് കാമത്ത്, ഡോ. വൈ. ഭരത് ഷെട്ടി എന്നിവർ ആവശ്യപ്പെട്ടു. ഐവന്റെ പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് കല്ലേറുണ്ടായതെന്ന് അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!