പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം; ഓഫിസ് പൂട്ടി പഞ്ചായത്ത് പ്രസിഡന്റ് താക്കോലുമായി പോയെന്ന് ആരോപണം;മെഡിക്കൽ ഓഫിസർ പൊലീസിൽ പരാതി നൽകി

രാജപുരം: പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുടെ മുറി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ നേതൃത്വത്തിൽ താഴിട്ടു പൂട്ടി താക്കോലുമായി കടന്നുകളഞ്ഞെന്ന് ആരോപണം. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സിന്റെ തുടർ നിയമനവുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ ഓഫിസർ പാലിയേറ്റിവ് നഴ്സിനോട് വാക്കാൽ വിശദീകരണം ചോദിച്ചിരുന്നെന്ന് പറയുന്നു. ദിവസങ്ങൾക്കുള്ളിൽ പാലിയേറ്റിവ് നഴ്സ് മെഡിക്കൽ ഓഫിസറുടെ പേര് എഴുതിവെച്ച് ആത്മഹത്യ ശ്രമവും നടത്തി.
തുടർന്ന് മൂന്നുമാസമായി ഇവർ അവധിയിലായിരുന്നു. കഴിഞ്ഞദിവസം പാലിയേറ്റിവ് മോണിറ്ററിങ് കമ്മിറ്റി ചേർന്ന് നഴ്സിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് ഇവർക്കെതിരെ മറ്റൊരാൾ പരാതി നൽകിയത്. അതിനിടെ, മുറിയുടെ താക്കോലുമായി പഞ്ചായത്ത് പ്രസിഡന്റ് കടന്നുകളഞ്ഞതിനെ തുടർന്ന് മെഡിക്കൽ ഓഫിസർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

