ആരോപണങ്ങൾ അന്വേഷിക്കാൻ കത്ത് നൽകി’: മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രശംസിച്ച് എം.ആർ.അജിത്കുമാറിന്റെ പ്രസംഗം

കോട്ടയം: തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നൽകിയെന്നു എഡിജിപി എം.ആർ. അജിത്കുമാർ. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവർ അന്വേഷിക്കട്ടെയെന്ന് എഡിജിപി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ആരോപണങ്ങളിൽ പ്രതികരിക്കാൻ എഡിജിപി തയാറായില്ല. പൊലീസ് അസോസിയേഷന്റെ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപിയെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയ അന്‍വറിന്റെ ആരോപണത്തില്‍ ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
പൊലീസിലെ പുഴുക്കുത്തുകളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. നടപടി ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസില്‍ വലിയ മാറ്റങ്ങള്‍ അടുത്തകാലത്ത് ഉണ്ടായി. എങ്കിലും ഇതില്‍ നിന്ന് മുഖംതിരിച്ചു നില്‍ക്കുന്നവരുണ്ട്. അത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. അത്തരക്കാരെ പൊലീസില്‍ ആവശ്യമില്ല. പൊലീസിനെ കൂടുതല്‍ ജനകീയവല്ക്കരിക്കലാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

