കെഎസ്ആര്‍ടിസി പുനഃരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍
961 കോടിയുടെ പലിശ സർക്കാർ എഴുതി തള്ളും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനഃരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ പാക്കേജ് അടിയന്തരമായി നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാക്കേജിന്റെ ഭാഗമായി കോര്പറേഷന് സര്‍ക്കാരിനു കുടിശിഖയാക്കിയിട്ടുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3,194 കോടി രൂപയുടെ വായ്പ സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റും. കെഎസ്ആര്‍ടിസിയുടെ കൈവശം എല്ലാ സ്ഥലങ്ങളിലുമുള്ള ഭൂമിക്കു കോര്‍പറേഷനു ബാധ്യതയില്ലാതെ പട്ടയം നല്‍കും.
ജീവനക്കാരില്‍ നിന്നു പിടിച്ച് ബാങ്ക്, എല്‍ഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു നല്‍കാനുള്ള റിക്കവറി കുടിശിഖ, മെഡിക്കല്‍ റീഇന്പേഴ്സ്മെന്റ് എന്നിവ നല്‍കുന്നതിനായി 255 കോടി രൂപ കോര്‍പറേഷനു സര്‍ക്കാര്‍ നല്‍കും. കെഎസ്ആര്‍ടിസിയില്‍ പുതിയ ശന്പള പരിഷ്കരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 2012 നു ശേഷം കോര്‍പറേഷനില്‍ ശന്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ല. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും മാസം 1500 രൂപ ഇടക്കാലാശ്വാസം അനുവദിക്കും. ഇതിനുള്ള അധികതുക സര്‍ക്കാര്‍ നല്‍കും.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധി പ്രകാരം കെഎസ്ആര്‍ടിസിയില്‍ സ്ഥിരപ്പെടുത്താന്‍ സാധിക്കാത്ത എംപാനലുകാരെ പുതിയതായി രൂപീകരിക്കുന്ന കെഎസ്ആര്‍ടിസിയുടെ സബ്സിഡിയറി കന്പനിയായ സ്വിഫ്റ്റില്‍ ഘട്ടംഘട്ടമായി നിയമിക്കും. സ്കാനിയ, വോള്‍വോ, ദീര്‍ഘദൂര ബസുകള്‍, പുതിയതായി കിഫ്ബി വഴി വാങ്ങുന്ന ബസുകള്‍ തുടങ്ങിയ ഈ കന്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനായി രൂപം കൊടുത്ത കണ്‍സോര്‍ഷ്യവുമായുള്ള ധാരണ പ്രകാരം കോര്പറേഷന് സര്‍ക്കാരില്‍ നിന്നു മാത്രമേ വായ്പ എടുക്കാനാകൂ. കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത് പുതിയ വായ്പാനയത്തിനു രൂപം നല്‍കും. അടുത്ത മൂന്നുവര്‍ഷം കൊണ്ട് കോര്‍പറേഷന്റെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടിയാക്കി കുറയ്ക്കും. ഈ തുക കെഎസ്ആര്‍ടിസി നല്കുന്ന സൗജന്യ സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ ഗ്രാന്റ് ആയി സര്‍ക്കാര്‍ തുടര്‍ന്നു നല്‍കും.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1000 കോടി രൂപ കഴിഞ്ഞ രണ്ടു വര്‍ഷവും നല്കി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇതുവരെ കെഎസ്ആര്‍ടിസിക്ക് 4160 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷ കാലയളവില്‍ ആകെ 1220 കോടി രൂപ മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

