KSDLIVENEWS

Real news for everyone

UN സമാധാനസേനയുടെ സുരക്ഷ; ഇസ്രയേലിനെതിരെ പ്രതിഷേധം, ആശങ്കയറിയിച്ച് ഇന്ത്യയും

SHARE THIS ON

ബയ്‌റുത്ത് (ലെബനന്‍): ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടെ തെക്കന്‍ ലെബനനില്‍ താവളമുറപ്പിച്ചിട്ടുള്ള യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഐക്യരാഷ്ട്ര സഭയ്ക്ക് പുറമെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമടക്കം ആശങ്കയറിയിച്ച് രംഗത്തെത്തി.

പ്രദേശത്തെ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യു.എന്‍ സമാധാന സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലബനനിലുള്ള യു.എന്‍ സേനയുടെ (UNIFIL) ആസ്ഥാനത്തിന് സമീപം ഇസ്രയേല്‍ സൈന്യം നിരന്തരം ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണിത്.

ഇസ്രേയല്‍ സൈന്യം ടാങ്കുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് യുെന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും ഇരുവരും ആശുപത്രിയിലാണെന്ന് യു.എന്‍ അറിയിച്ചിരുന്നു. അതിനിടെ, ലെബനനിലുള്ള യു.എന്‍ സമാധാന സേനാംഗങ്ങളില്‍ 600 ഇന്ത്യന്‍ സൈനികരം ഉള്‍പ്പെടുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഹിസ്ബുള്ള മുന്‍ തലവന്‍ ഹസന്‍ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേല്‍ -ലെബനന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്. കരയുദ്ധവും ഇസ്രയേല്‍ തുടങ്ങിയതോടെ സമാധാന സേനാംഗങ്ങള്‍ അടക്കമുള്ളവരുടെ സുരക്ഷയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.

അതിനിടെ, ഗാസയില്‍ അഭയാര്‍ഥികേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 28 പേര്‍ മരിച്ചിരുന്നു. 54 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഗാസയിലെ ഡെയ്ര്‍ അല്‍ ബലായിലുള്ള റാഫിദ സ്‌കൂളിലാണ് ആക്രമണമുണ്ടായതെന്ന് ജീവകാരുണ്യസംഘടനയായ പലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. എന്നാല്‍, റാഫിദ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്നിടത്തെ ഹമാസിന്റെ കമാന്‍ഡ് കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍സൈന്യം പറഞ്ഞു. ഗാസയിലെ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന സ്‌കൂളുകള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് വ്യാഴാഴ്ചത്തേത്. സെപ്റ്റംബര്‍ 26-ന് വടക്കന്‍ ഗാസയിലെ ജബലിയ ക്യാമ്പിലെ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ മരിച്ചു. ജബലിയയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍സൈന്യം. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 42,065 ആയി. വ്യാഴാഴ്ച മധ്യ ബെയ്റുത്തിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!