KSDLIVENEWS

Real news for everyone

സ്വര്‍ണ ഖനനത്തിന് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം; 18.5 ലക്ഷം തട്ടിയെടുത്തു, അറസ്റ്റ്

SHARE THIS ON

കോട്ടയം: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. കോട്ടയം കാടമുറി സ്വദേശി നൽകിയ പരാതിയിൽ കണ്ണൂര്‍ കീഴൂര്‍ സ്വദേശിയായ പ്രദീഷ് എ.കെ (42) യാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണ ഖനനം നടത്തി ലാഭം ഉണ്ടാക്കാമെന്ന വാഗ്ദാനം നൽകി എട്ടു തവണകളായി ഇയാള്‍ 18.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇയാൾ ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി സ്വര്‍ണ ഖനനം ചെയ്തു ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് യുവാവിനെ പറ്റിക്കുകയായിരുന്നു.

ഇതിനായി m.barrickgoldcapital.com എന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍ ഐഡിയും പാസ്‌വേഡും ഉണ്ടാക്കിയ ശേഷം ഈ ആപ്ലിക്കേഷന്‍ വഴി ട്രേഡ് ചെയ്യാന്‍ പറയുകയാായിരുന്നു. ആപ്ലിക്കേഷന്റെ ചാറ്റ് ഫംഗ്ഷന്‍ വഴി അയച്ചുകൊടുത്ത് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാളെ കൊണ്ട് 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. പിന്നീട് പണം തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്‌സ് ആയി അടയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായിയെന്ന് യുവാവിന് മനസ്സിലായത്.

ക്രിപ്‌റ്റോ കറന്‍സി ട്രേഡ് നടത്തുന്ന ശരിയായ കമ്പനികളുടെ രൂപത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പിന് ഉപയോഗിക്കുന്നത്. യുവാവിന്റെ പരാതിയെ തുടര്‍ന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ബാങ്കുകള്‍ വഴി തട്ടിയെടുത്ത പണം ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായി മനസ്സിലാക്കി ഇയാളെ പിടികൂടുകയായിരുന്നു. ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി ഇതിലൂടെയാണ് ഇയാള്‍ പണം പിന്‍വലിച്ചിരുന്നത്. പതിനഞ്ചോളം അക്കൗണ്ടുകള്‍ ഇയാള്‍ ഇങ്ങനെ എടുത്തതായാണ് വിവരം.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാകത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ സി.കെ മനോജ്, എസ് ഐ മാരായ അനില്‍കുമാര്‍ , ആന്റണി മൈക്കിള്‍, സജീവ് ടി, സി.പി.ഓ മാരായ മഹേഷ് കുമാര്‍ ,അനില്‍ കെ.സി , സജീവ്, പ്രദീപ് വര്‍മ്മ,ശ്യാം കുമാര്‍, അഭിലാഷ്, സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനായ സതീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രദീഷിനെ കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!