ദിവ്യയ്‌ക്കെതിരേയുള്ള കേസ് സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട- പി. ജയരാജൻ

കണ്ണൂര്‍: മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബുവിന്റെ മരണവും പി.പി. ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ജയരാജൻ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നവീന്റെ മരണത്തില്‍ ദുഃഖമില്ല. അവർക്ക് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി വിഷയത്തെ മാറ്റണം. കച്ചവടതാത്പര്യമാണ് വിഷയത്തെ സജീവമാക്കിനിര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാര്‍ക്സ്റ്റിസ്റ്റ് വിരുദ്ധരാഷ്ട്രീയം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ്. നവീന്റെ മരണത്തില്‍ സി.പി.എം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബം പാര്‍ട്ടി കുടുംബമാണ്. കളക്ടടറെ സംബന്ധിച്ച് ഉന്നയിച്ച് പരാതിയിലും അന്വേഷണം നടത്തുന്നുണ്ട്.
മരണത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പി.പി. ദിവ്യയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്കെതിരെ കേസുമെടുത്തിട്ടുണ്ട്. കേസെടുക്കുന്നതിന് പിണറായി സര്‍ക്കാര്‍ തടസ്സം നിന്നിട്ടില്ലെന്നും പി. ജയരാജൻ പറഞ്ഞു.

