ഇസ്രായേല്‍ ലക്ഷ്യം വംശീയ ഉന്മൂലനം: മുൻ പ്രതിരോധ മന്ത്രി

ജറുസലം: ഗസ്സയിലെ ആക്രമണം വംശീയ ഉന്മൂലനം ലക്ഷ്യമിട്ടാണെന്ന് ഇസ്രായേല്‍ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോണ്‍. ഗസ്സയില്‍ അധിനിവേശം നടത്താനും വംശീയ ഉന്മൂലനത്തിലൂടെ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനും തീവ്ര വലതുപക്ഷ സർക്കാർ തീരുമാനിച്ചതായും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഭരണകൂടത്തില്‍ 2016 വരെ പ്രതിരോധ മന്ത്രിയായിരുന്ന അദ്ദേഹം പറഞ്ഞു.
ഉത്തര ഗസ്സയിലെ പട്ടണങ്ങളായ ബൈത് ഹാനൂൻ, ബൈത് ലാഹിയ, ജബലിയ അഭയാർഥി ക്യാമ്ബ് എന്നിവ ഇസ്രായേല്‍ സൈന്യം അടക്കുകയും സഹായ വിതരണം പൂർണമായും വിലക്കുകയും ചെയ്തതിന് പിന്നാലെയാണ് യാലോണിന്റെ പ്രതികരണം.
ഇസ്രായേലിലെ പ്രാദേശിക മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ കടുത്ത വിമർശകൻകൂടിയായ യാലോണിന്റെ വെളിപ്പെടുത്തല്‍. ബൈത് ലാഹിയ ഇപ്പോള്‍ ഇല്ല, ബൈത് ഹാനൂനും ഇല്ല.
ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ ജബലിയയിലാണ് ആക്രമണം നടത്തുന്നത്. അവർ യഥാർഥത്തില്‍ പ്രദേശത്തുനിന്ന് അറബികളെ ഉന്മൂലനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഞായറാഴ്ച ഇസ്രായേല്‍ റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ യാലോണ്‍ കൂട്ടിച്ചേർത്തു.

