പാലക്കാട് വിദ്യാർത്ഥിനികളുടെ അപകട മരണം; ആയിഷ ഒപ്പനയിലെ പതിവു മണവാട്ടി; മോർച്ചറിക്കു മുന്നിൽ ചങ്കു തകർന്ന് നിത്യ ടീച്ചർ

പാലക്കാട്: ആയിഷയെ അവസാനമായി ഒരു നോക്കു കാണാൻ ക്ലാസ് ടീച്ചർ നിത്യ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാർഥിയെ കാണാൻ ടീച്ചർക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്മോർട്ടം തീരുന്നതു വരെ ടീച്ചർ മോർച്ചറിക്കു മുന്നിൽനിന്നു. പഠനത്തിലും കലയിലും ആയിഷ മിടുക്കിയായിരുന്നു.
രണ്ടാം ക്ലാസ് മുതൽ 8 വരെ സ്കൂളിൽ നടക്കുന്ന ഒപ്പനമത്സരങ്ങളിൽ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്നു വിതുമ്പിക്കൊണ്ടു ബന്ധു സബിത പറഞ്ഞു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിലും പങ്കെടുത്തിരുന്നു.

