പാലക്കാട്ട് ലോറി മറിഞ്ഞ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ട് കരിമ്ബയ്ക്ക് സമീപം പനയംപാടത്ത് ലോറി മറിഞ്ഞ വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിൻ്റെ പിൻവശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും കല്ലടിക്കോട് പൊലീസും അറിയിച്ചു.
അതേസമയം, റോഡിൻ്റെ അപാകതയാണ് പനയംപാടത്തെ തുടർച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തില്‍ മന്ത്രി കെ. കൃഷ്ണൻകുട്ടി, മറ്റ് ജനപ്രതിനിധികള്‍, നാട്ടുകാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. രാവിലെ 11ന് കലക്ടറേറ്റില്‍ വച്ചാണ് യോഗം.
ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്ബ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.കുട്ടികള്‍ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചു.
അപകടം നടന്നയുടനെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പാലക്കാട് ജില്ലാ കലക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

