പുതുവര്‍ഷപ്പിറവി ആഘോഷം; കുടിച്ച് കാലുറയ്ക്കാത്തവരെ വീട്ടിലെത്തിക്കാൻ വാഹനങ്ങളൊരുക്കി നോയിഡ പോലീസ്

പുതുവര്‍ഷരാവ് ആഘോഷരാവാക്കാന്‍ മദ്യപിച്ച് പൂസാവുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് ഉത്തര്‍പ്രദേശിലെ നോയിഡയിലെ പോലീസ്. കുടിച്ചുലക്കുകെട്ടവര്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകാതിരിക്കാനാണ് പുതിയ നീക്കവുമായി പോലീസ് എത്തിയിരിക്കുന്നത്. കാലുറയ്ക്കാത്തവരെ കൃത്യമായി വീട്ടിലെത്തിക്കാന്‍ പ്രത്യേകം വാഹനസൗകര്യം ഒരുക്കിയിരിക്കുകയാണ് നോഡിയ പോലീസ്. പോലീസ് വാഹനമല്ല കേട്ടോ, തെറ്റിദ്ധരിക്കണ്ട..
നഗരത്തിലോടുന്ന ടാക്‌സി കാറുകളും ഓട്ടോറിക്ഷകളുമാണ് പോലീസ് ഇതിനായി ഏര്‍പ്പാട് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതമായി മദ്യപിച്ചിട്ടുള്ളവരെക്കുറിച്ച് വിവരം നല്‍കാനായി നോയിഡയിലെ ഹോട്ടലുകളും ബാറുകളുമായി പോലീസ് പ്രത്യേകം ടൈഅപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ നല്‍കുന്ന വിവരം അനുസരിച്ച്, അമിതമായി മദ്യപിച്ചവരെ വീട്ടിലെത്തിക്കാനായി പോലീസ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കും.
‘പുതുവര്‍ഷ രാവിനുവേണ്ടി ഞങ്ങള്‍ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെയും സുരക്ഷാ ക്രമീകരണങ്ങളെയും ഇറക്കിയിട്ടുണ്ട്. ഡ്രോണ്‍ നിരീക്ഷണം മുതല്‍ അമിതമായി മദ്യപിക്കുന്നവര്‍ക്ക് വീട്ടിലെത്താനായി ടാക്‌സി കാറുകളും ഓട്ടോകളുമൊക്കെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പുതുവര്‍ഷപ്പിറവി ജനങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായി ആഘോഷിക്കാന്‍ കഴിയണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം, എന്ന് നോയിഡ ഡി.സി.പി. രാം ബദന്‍ സിങ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റസ്റ്ററന്റുകളിലും മാളുകളിലും പബ്ബുകളിലുമൊക്കെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അമിതമായി മദ്യപിച്ചവര്‍ അതുവഴി പോകുന്ന സ്വകാര്യ കാറുകളെയും ബൈക്ക് യാത്രകരെയുമൊക്കെ സഹായം ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുണ്ട്, അവരെ സഹായിക്കാനാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഗൗതം ബുദ്ധ നഗര്‍ പോലീസ് 3000 ഉദ്യോഗസ്ഥരെയും ഏഴ് പി.എ.സി. കമ്പനികളെയും നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും വിന്യസിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് സമാധാനമായി ഈ രാത്രി ആസ്വദിക്കാനാവണം. അതിന് ഞങ്ങളാല്‍ കഴിയുന്ന സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിന് എളുപ്പത്തിനായി ജില്ലയെ 10 സോണുകളും 27 സെക്ടറുകളും 119 സബ്-സെക്ടറുകളുമായും തിരിച്ചിട്ടുള്ളതായും ഡി.സി.പി. പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിന്റെ അനുമതിയില്ലാതെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. രണ്ടുലക്ഷത്തോടടുത്ത് വാഹനങ്ങളാണ് പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് സിറ്റിയിലേക്ക് എത്തുക എന്നാണ് പോലീസ് കണക്കാക്കുന്നത്.

