ട്രംപിന്റെ പൗരത്വ സമയപരിധി മറികടക്കാൻ യുഎസില്‍ സിസേറിയനായി ഇന്ത്യൻ ദമ്പതികളുടെ ഒഴുക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്ബ് നിരോധന സമയപരിധി മറികടക്കാൻ യുഎസില്‍ പ്രസവിക്കാനുള്ള തിരക്ക്.
ഫെബ്രുവരി 20ന് മുമ്ബ് സിസേറിയനുകള്‍ക്കായി ഇന്ത്യൻ ദമ്ബതികള്‍ പ്രസവ ക്ലിനിക്കുകളില്‍ ക്യൂ നില്ക്കുന്നതായാണ് റിപ്പോർട്ട്. സിസേറിയനായി ഇരുപതോളം ദമ്ബതികളില്‍ നിന്ന് തനിക്ക് കോളുകള്‍ ലഭിച്ചതായി ഒരു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.
ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 20 ആണ്. അധികാരമേറ്റ ഉടൻ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍, ഫെബ്രുവരി 19 വരെ യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ അമേരിക്കൻ പൗരന്മാരായി ജനിക്കും. അതിന് ശേഷം, പൗരത്വമില്ലാത്ത ദമ്ബതികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ സ്വാഭാവിക അമേരിക്കൻ പൗരന്മാരായിരിക്കില്ല. യുഎസില്‍ താല്‍ക്കാലിക എച്ച്-1ബി, എല്‍1 വിസകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. യുഎസില്‍ സ്ഥിരതാമസം നല്കുന്ന ഗ്രീൻ കാർഡുകള്‍ക്കായുള്ള ക്യൂവിലും അവർ ഉണ്ട്. അമേരിക്കൻ പൗരന്മാരോ ഗ്രീൻ കാർഡ് ഉടമകളോ ഇല്ലാത്ത മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ജനനം കൊണ്ട് യുഎസ് പൗരന്മാരാകില്ല.
ന്യൂജേഴ്സിയില്‍ ഡോ. എസ്.ഡി രമയുടെ പ്രസവക്ലിനിക്കില്‍ എട്ട്, ഒമ്ബത് മാസം ഗർഭിണികളായ സ്ത്രീകള്‍ അസാധാരണമായ അളവില്‍ സിസേറിയൻ ആവശ്യപ്പെടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൂർണഗർഭത്തിലെത്താൻ മാസങ്ങള്‍ ആവശ്യമുള്ളവരും സിസേറിയനായി ബന്ധപ്പെടുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു.
ടെക്സസില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. എസ്.ജി മുക്കാല, മാസം തികയാതെയുള്ള പ്രസവത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 20 ദമ്ബതികളുമായി സംസാരിച്ചതായി അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
”അസ്വാഭാവികമായ ജനനം സാധ്യമാണെങ്കില്‍ പോലും, അത് അമ്മക്കും കുഞ്ഞിനും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ഞാൻ ദമ്ബതികളോട് പറയാൻ ശ്രമിക്കുന്നുണ്ട്. അവികസിത ശ്വാസകോശം, ഭക്ഷണ പ്രശ്നങ്ങള്‍, കുറഞ്ഞ ജനന ഭാരം, നാഡീസംബന്ധമായ സങ്കീർണതകള്‍ എന്നിവയും അതിലേറെയും സങ്കീർണതകള്‍ക്ക് നേരത്തെയുള്ള പ്രസവം കാരണമാവും” – അദ്ദേഹം പറഞ്ഞു.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ”കഴിഞ്ഞ എട്ട് വർഷമായി ഞാനും ഭാര്യയും അമേരിക്കയിലുണ്ട്. അഭയം തേടിയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. എന്റെ ഭാര്യ ഗർഭിണിയായപ്പോള്‍ ഞങ്ങളുടെ കുട്ടിയിലൂടെ നേരിട്ട് പൗരത്വം ലഭിക്കുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞിരുന്നത്. ഇപ്പോള്‍ എന്റെ ഭാര്യ ഏഴുമാസം ഗർഭിണിയാണ്. അതിനിടെ പുതിയ നിയമം വന്നതോടെ ഞങ്ങള്‍ ആകെ തകർന്നിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല”-കാലിഫോർണിയയി്ല്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞു.

