KSDLIVENEWS

Real news for everyone

അമ്മ പോയി, ഇപ്പോ അച്ഛനും പോയി, ഞങ്ങള്‍ക്കിനി ആരാ ഉള്ളേ?’; ഉള്ളുനീറി കരഞ്ഞ് സുധാകരന്റെ പെണ്‍മക്കള്‍

SHARE THIS ON

പാലക്കാട്: പൊലീസ് സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ചയാണ് നെന്മാറ ഇരട്ടക്കൊലയിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച്‌ നെൻമാറ പഞ്ചായത്തില്‍ പ്രവേശിച്ച ചെന്താമര, കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച്‌ വിടുകയായിരുന്നു പൊലീസ്.

പൊലീസില്‍ വിശ്വാസമില്ലെന്ന് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടേയും മക്കളായ അഖിലയും അതുല്യയും പറയുന്നു. ആദ്യം അമ്മയെ കൊന്നു. ഇപ്പോള്‍ അച്ഛനെയും അച്ഛമ്മയെയും വകവരുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊലവിളി നടത്തിയതിനെ കുറിച്ച്‌ പരാതിപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. നേരത്തെ നല്‍കിയ പരാതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ അച്ഛൻ സുധാകരനും മുത്തശ്ശിയും ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും മക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ വാക്കുകള്‍

‘എന്തിനാണ് ഇങ്ങനെയുള്ളവരെ വളർത്തുന്നത്. അമ്മയും അച്ഛനും പോയി. ഞങ്ങളിനി എവിടെയാ ഇരിക്കുക. എവിടെയാ പോകുക. ഞങ്ങക്കിനി ആരാ ഉള്ളത്. കഴിഞ്ഞ മാസം 29 ന് ഇയാള്‍ക്കെതിരെ എസ് ഐക്ക് പരാതി കൊടുത്തിരുന്നു. നാട്ടുകാരും പരാതിപ്പെട്ടിരുന്നു. പക്ഷേ പൊലീസ് ഒന്നും ചെയ്തില്ല. ഭീഷണിപ്പെടുത്തുന്നുണ്ടോ, എന്തെങ്കിലും ആംഗ്യം കാണിക്കുന്നുണ്ടോ എന്നൊക്കെയാണ് പരാതിയുമായി പോയപ്പോള്‍ ഞങ്ങളോട് ചോദിച്ചത്. അയാള്‍ ആരോടും മിണ്ടാതിരിക്കുന്നയാളാണ്. മിണ്ടാതിരുന്ന് എല്ലാം മനസില്‍ കണക്കുകൂട്ടിയാണ് ചെയ്തത്. അങ്ങനെയുള്ളയാള്‍ ഭീഷണിപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍ ഞങ്ങളെന്താ പറയണ്ടേ? അവിടെ ആ വീട്ടില്‍ താമസിക്കാൻ അച്ഛമ്മക്ക് പേടിയുണ്ടായിരുന്നു. അച്ഛൻ ലോറി ഡ്രൈവറാണ്. ഞായറാഴ്ച വന്ന് തിങ്കളാഴ്ച പോകും. അച്ഛന് പേടിയുണ്ടോ എന്ന് ഞാൻ ചോദിച്ചതാ. ഇല്ല മോളേ എന്നാ അച്ഛൻ പറഞ്ഞത്. എന്തിനാ എല്ലാവരെയും കൊന്നതെന്ന് ഞങ്ങള്‍ക്കറിയില്ലെന്നും കുട്ടികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!